പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഗവർണർ ജഗ്ദീപ് ധൻകർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി കേന്ദ്രസർക്കാരുമായും രാഷ്ട്രപതിയുമായും നീണ്ട ചർച്ചകൾ നടത്തിവരവെ, ഗവർണർക്കെതിരെ തൃണമൂലിനൊപ്പം ഇടതുപക്ഷവും രംഗത്തെത്തി.
ബി.ജെ.പി മുഖപത്രത്തെ പോലെ പ്രവർത്തിക്കുന്ന ഗവർണർ പക്ഷപാതപരമായി ഇടപെടലുകൾ നടത്തുവെന്നും ഇതിനെ അപലപിക്കുന്നതായും ഇടത് പാർട്ടികൾ ആരോപിച്ചു.
'ബി.ജെ.പിയുടെ ആളായിട്ടല്ല അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. എന്നാൽ താനൊരു ബി.ജെ.പി പ്രവർത്തകനാണെന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ടാണ് ഗവർണറുടെ പ്രവർത്തനം. ഇത് ശരിയല്ല. പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ.' -ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു.
എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ഗവർണറുടെ ഡൽഹിയാത്രയെന്നും ഇനി സംസ്ഥാനത്തേക്ക് മടങ്ങിവരരുതെന്നും തൃണമൂൽ നേതാക്കളും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നാരോപിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബി.ജെ.പി എം.എൽ.എമാർ ഗവർണർക്ക് നിവേദനം നൽകിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
പുറപ്പെടുന്നതിന് മുമ്പായി സംസ്ഥാനത്തെ അക്രമങ്ങളെക്കുറിച്ച് മൗനം പാലിച്ചുവെന്നും ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാൻ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജിക്കെഴുതിയ കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇത് മാനദണ്ഡങ്ങൾക്കെതിരാണെന്ന് മമതാബാനർജി ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാരെയും ദേശീയ മനുഷ്യാവകാശ കമ്മിഷനെയും സന്ദർശിച്ച ഗവർണർ ഇന്നലെ രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |