ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തതെന്തെന്ന് വിശദീകരിക്കാൻ ഐ.ടി വിഷയങ്ങൾക്കായുള്ള പാർലമെന്ററി സമിതി ട്വിറ്റർ പ്രതിനിധികളോട് ആവശ്യപ്പെട്ടു. നേരിട്ട് വിളിപ്പിച്ചാണ് ശശി തരൂർ എം.പിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ചോദിച്ചത്. ഇന്ത്യൻ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.
അയർലൻഡിൽ പ്രാദേശിക നിയമങ്ങൾ പാലിക്കാത്തതിന് 450,000 യൂറോ (3,95,62,650 രൂപ) പിഴ ചുമത്തിയത് സമിതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ട്വിറ്ററിന്റെ ഉന്നത പദവികളിലിരിക്കുന്നവർക്ക് നയതീരുമാനങ്ങളിൽ എത്രമാത്രം പങ്കാളിത്തമുണ്ടെന്ന് വിശദീകരിക്കണം.
ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്നും ചട്ടപ്രകാരം ചീഫ് കംപ്ളയൻസ് ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും പ്രതിനിധികൾ അറിയിച്ചു. ഇന്ത്യയിലെ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സുതാര്യമായതും അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും അംഗീകരിക്കുന്നതുമായ നയമാണ് തങ്ങളുടേതെന്നും വിശദീകരിച്ച അവർ, ഇതിനായി കേന്ദ്രസർക്കാരുമായി ചേർന്നു പ്രവർത്തിക്കുമെന്നും അറിയിച്ചു.
അഭിഭാഷകൻ ആയുഷി കപൂറും പബ്ളിക് പോളിസി സീനിയർ മാനേജർ ഷഗുഫ്താ കമ്രാനുമാണ് സമിതിക്കു മുന്നിൽ ഹാജരായത്.
അതിനിടെ, ഉത്തർപ്രദേശിൽ 'ഏലസ്" നൽകിയതിന് ഫലം കിട്ടിയില്ലെന്നാരോപിച്ച് മുസ്ളിം വൃദ്ധനെ ആൾക്കൂട്ടം മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ തെറ്റായ ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യയ്ക്ക് ഗാസിയാബാദ് പൊലീസ് നോട്ടീസ് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |