മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ശിവസേനയും ബി.ജെ.പിയും രമ്യതയിലാകുന്നുവെന്നുള്ള അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ മഹാ വികാസ് അഘാഡി സഖ്യം ഒറ്റക്കെട്ടാണെന്ന് ആവർത്തിച്ച് ശിവസേന നേതാവ് സഞ്ജയ് റൗട്ട്.
'ശിവസേന, കോൺഗ്രസ്, എൻ.സി.പി രാഷ്ട്രീയകക്ഷികൾ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. അഞ്ചു വർഷം ഒന്നിച്ചുനിന്ന് സംസ്ഥാനം ഭരിക്കാൻ പ്രതിജ്ഞാബദ്ധരാണ് ഞങ്ങൾ. സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്ന പുറത്തുനിന്നുളളവരും അധികാരം നഷ്ടപ്പെട്ടതോടെ അസ്വസ്ഥരായവരും തകർക്കാൻ ശ്രമിച്ചേക്കാം. എന്നാൽ സർക്കാർ തുടരും. കക്ഷികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുളള ശ്രമങ്ങൾ ഉണ്ടായേക്കാം. എന്നാൽ അത് നടക്കാൻ പോകുന്നില്ല.' -സഞ്ജയ് റാവത്ത് പറഞ്ഞു.
ശിവസേന ബി.ജെ.പിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ച് മത്സരിക്കുമെന്നുളള കോൺഗ്രസ് നേതാവ് നാനാ പട്ടോലെ അഭിപ്രായപ്പെടുകയും ഉദ്ധവ് താക്കറെ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചതും വിവാദമായിരുന്നു. എന്നാൽ സഖ്യം പിളരുകയാണെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചിരുന്നു.
ഉദ്ധവ് സർക്കാരിന് അഞ്ചുവർഷം പൂർത്തിയാക്കുന്നതുവരെ തങ്ങൾ പിന്തുണ നൽകുമെന്ന് ഞായറാഴ്ച നാനാ പട്ടോലെ തന്നെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ നിന്ന് യാതൊരു പ്രശ്നവും സർക്കാരിനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |