അനിശ്ചിതത്വം വിദ്യാർത്ഥികളെ മാനസികമായി ബാധിക്കുന്നുവെന്നും കോടതി
ന്യൂഡൽഹി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജികൾ തള്ളിയത്.
ഇതിന്മേലുള്ള ചർച്ചകളും അനിശ്ചിതാവസ്ഥയും വിദ്യാർത്ഥികളെ മാനസികമായി ബാധിക്കുന്നുവെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്താണ് പരീക്ഷ റദ്ദാക്കിയത്. ഏതെങ്കിലും സ്റ്റേറ്റ് ബോർഡുകൾ പരീക്ഷ നടത്തിയെന്നതിനാൽ തീരുമാനം മാറ്റേണ്ട ആവശ്യമില്ല. ഓരോ ബോർഡുകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണ്.
ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നുണ്ടല്ലോയെന്ന്
ഹർജിക്കാരിയായ സ്വകാര്യ സ്കൂൾ അദ്ധ്യാപിക അൻഷുൾ ഗുപ്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ പ്രവേശനപരീക്ഷയ്ക്ക് ഹാജരാകുന്നവരുടെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ഹാജരാകുന്നവരുടെയും എണ്ണം ഒന്നാണോയെന്ന് ശാസിച്ച കോടതി വിദ്യാർത്ഥികളോട് നിർദ്ദേശിക്കുന്ന രീതിയിൽ കോടതിയോട് ഇടപെടരുതെന്നും പറഞ്ഞു.
സ്വകാര്യ, കമ്പാർട്ട്മെന്റ് പരീക്ഷകളും റദ്ദാക്കണമെന്ന് അഭിഭാഷകൻ അഭിഷേക് ചൗധരി കോടതിയെ അറിയിച്ചു. കുറച്ച് ശതമാനം കുട്ടികളല്ലേ ആ പരീക്ഷകൾക്ക് ഹാജരാകുന്നുള്ളൂവെന്ന് വിലയിരുത്തിയ ബെഞ്ച് എത്രയും വേഗം അവ നടത്തണമെന്നും കോളേജ് പ്രവേശനം അടക്കം ഉന്നതവിദ്യാഭ്യാസം നേടുന്നതിന് പരീക്ഷ കുട്ടികൾക്ക് വെല്ലുവിളിയാകരുതെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |