ന്യൂഡൽഹി: എൻ.സി.പി നേതാവ് ശരത്‌പവാറിന്റെ ഡൽഹിയിലെ വസതിയിൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നത് 2024 ലോക്‌സഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ ഒഴിവാക്കി ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണി രൂപീകരിക്കാനാണെന്ന അഭ്യൂഹങ്ങൾ നേതാക്കൾ തള്ളി.
15 കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികൾക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും സി.പി.എം, സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി തുടങ്ങിയ കക്ഷികളുടെ നേതാക്കളാണ് ഇന്നലെ വൈകിട്ട് നടന്ന യോഗത്തിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ എൻ.സി.പി നേതാവ് ശരത് പവാറിനെ മുന്നിൽ നിറുത്തി മൂന്നാം മുന്നണിയുണ്ടാനാണ് നീക്കമെന്ന് വാർത്തയുണ്ടായിരുന്നു.
പവാറിന്റെ വസതിയിൽ സമാന മനസ്കരായ ചില നേതാക്കളുടെ ഒത്തുചേരൽ മാത്രമാണ് നടന്നതെന്ന് നേതാക്കൾ വിശദീകരിച്ചു. അടുത്ത കാലത്ത് തൃണമൂലിൽ ചേർന്ന മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹയുടെ രാഷ്‌ട്രീയ മഞ്ചിന്റെ നേതൃത്വത്തിൽ ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യാൻ നടത്തിയ കൂട്ടായ്മയാണെന്നാണ് വിശദീകരണം.
നേതാക്കളെ ക്ഷണിച്ചതും യോഗം സംഘടിപ്പച്ചതും സിൻഹയാണെന്നും പവാറിന് പങ്കില്ലെന്നും എൻ.സി.പി നേതാവ് മജീദ് മേമൺ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ മനീത് തിവാരി, മനു അഭിഷേക് സിംഗ്‌വി, വിവേക് തൻഹ തുടങ്ങിയവരെ ക്ഷണിച്ചതാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ബി.ജെ.പി സർക്കാരിനെതിരെ മതേതര, ജനാധിപത്യ, ഇടത് വേദി ഒരുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. നടന്നത് രാഷ്‌ട്രീയ യോഗമല്ലെന്നും സമാന മനസ്കരായ നേതാക്കൾ കൊവിഡ് വിഷയങ്ങൾ അടക്കം ചർച്ച ചെയ്യാൻ ഒത്തുകൂടിയതാണെന്നും സി.പി.എം നേതാവ് നീലോൽപൽ ബസു പറഞ്ഞു.
പവാറിനും സിൻഹയ്ക്കും പുറമെ ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), ജയന്ത് ചൗധരി (ആർ.എൽ.ഡി), സുശീൽ ഗുപ്ത (ആം ആദ്മി പാർട്ടി), ഘനശ്യാം തീവാരി (സമാജ്‌വാദി), ബിനോയ് വിശ്വം (സി.പി.ഐ), നീലോൽപൽ ബസു (സി.പി.എം) തുടങ്ങിയവരും പങ്കെടുത്തു. ഒമർ അബ്‌ദുള്ള പെട്ടെന്ന് മടങ്ങി.
റിട്ട. ജസ്റ്റിസ് എ.പി. ഷാ, മുൻ അംബാസിഡർ കെ.സി. സിംഗ്, ഗാനരചയിതാവ് ജാവേദ് അക്‌തർ, മുതിർന്ന അഭിഭാഷകൻ കെ.ടി.എസ്. തുളസി, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി എന്നിവർക്കും ക്ഷണമുണ്ടായിരുന്നെങ്കിലും വന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |