ന്യൂഡൽഹി: അസാം ബി.ജെ.പി സർക്കാർ ജയിലിലടച്ച ആക്ടിവിസ്റ്റും റായ്‌ജോർ ദൾ പാർട്ടി അദ്ധ്യക്ഷനുമായ അഖിൽ ഗൊഗോയിയെ യു.എ.പി.എ ചുമത്തപ്പെട്ട കേസിൽ എൻ.ഐ.എ കോടതി കുറ്റവിമുക്തനാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ ചുമത്തിയ കേസിലാണ് അഖിൽ ഗോഗോയിയെ കുറ്റമുക്തനാക്കിയത്. വിവിധ കേസുകളിലായി 2019 ഡിസംബർ മുതൽ ജയിലിൽ കഴിയുകയാണ് അഖിൽ ഗൊഗോയി. കർഷക നേതാവ് കൂടിയായ ഇദ്ദേഹം ജയിലിൽ കഴിഞ്ഞുകൊണ്ട് അസാം നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും സിബ്‌സാഗർ മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും ചെയ്തിരുന്നു.
സി.എ.എ വിരുദ്ധ സമരം അക്രമാസക്തമായതിനെ തുടർന്നാണ് പൊലീസ് ഗൊഗോയിക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചു, പൊലീസിന് നേരെ കല്ലെറിഞ്ഞു, പൊലീസുകാരന്റെ മരണത്തിനിടയാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
എന്നാൽ, എൻ.ഐ.എ സ്‌പെഷ്യൽ കോർട്ട് ജഡ്ജ് പ്രജ്ഞാൾ ദാസ് അഖിൽ ഗൊഗോയി കുറ്റക്കാരനല്ലെന്ന് വിധിക്കുകയായിരുന്നു. ഗോഗോയിക്കൊപ്പം അറസ്റ്റിലായ ജഗ്ജിത് ഗോഹായ്ൻ, ഭൂപൻ ഗോഗോയി എന്നിവരെയും കോടതി കുറ്റമുക്തരാക്കി. കേസിൽ അഖിൽ ഗൊഗോയിക്ക് നേരത്തെ ജാമ്യം കിട്ടിയിരുന്നെങ്കിലും പിന്നീട് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, എൻ.ഐ.എ ഏറ്റെടുത്ത മറ്റൊരു കേസിൽ അഖിൽ ഗൊഗോയിക്കെതിരെ അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |