ന്യൂഡൽഹി: എല്ലാ കള്ളൻമാരുടെയും പേരിനൊടുവിൽ ഒരു മോദി ഉണ്ടെന്ന തന്റെ പരാമർശം തിരഞ്ഞെടുപ്പ് സമയത്ത് പരിഹാസ രൂപേണ പറഞ്ഞതാണെന്ന് രാഹുൽ ഗാന്ധി കോടതിയിൽ. തിരഞ്ഞെടുപ്പ് റാലിക്കിടെ പരിഹാസ രൂപേണ നടത്തിയ പരാമർശം ഒരു സമുദായത്തെ അപമാനിക്കുക എന്ന ലക്ഷ്യം വച്ചായിരുന്നില്ലെന്നും തനിക്കിപ്പോൾ അതേക്കുറിച്ച് ഓർമയില്ലെന്നും സൂററ്റ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിനോട് രാഹുൽ വ്യക്തമാക്കി.
2019 ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് കർണാടകയിലെ കോലാറിൽ നടത്തിയ രാഹുലിന്റെ പ്രസംഗത്തിനെതിരെ സൂററ്റിലെ ബി.ജെ.പി. എം.എൽ.എ പൂർണേഷ് മോദി നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഇന്നലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ.എൻ. ദവേയുടെ മുന്നിൽ ഹാജരായപ്പോഴാണ് തന്റെ പരാമർശം രാഷ്ട്രീയ പ്രസംഗത്തിനിടെ നടത്തിയ പരിഹാസം ആയിരുന്നെന്ന് രാഹുൽ വ്യക്തമാക്കിയത്. തുടർന്ന് നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നൽകി എന്ന് പറഞ്ഞിട്ടുണ്ടോ എന്ന് മജിസ്‌ട്രേറ്റ് ആരാഞ്ഞു. ഒരു ദേശീയ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അഴിമതിയെക്കുറിച്ചും തൊഴിലില്ലായമയെക്കുറിച്ചുമൊക്കെ രാജ്യതാത്പര്യം മുൻനിറുത്തി സംസാരിക്കാറുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. പിന്നീട് തെളിവുകളെക്കുറിച്ചും സാക്ഷിമൊഴികളെക്കുറിച്ചുമൊക്കെ ജഡ്ജി ചോദിപ്പോൾ തനിക്കറിയില്ല എന്ന മറുപടിയാണ് രാഹുൽ നൽകിയത്.
കേസ് വീണ്ടും അടുത്തമാസം 12ലേക്ക് മാറ്റി .
എല്ലാ കള്ളൻമാരുടെയും പേരിനൊടുവിൽ മോദി എന്നുണ്ടെന്ന പരാമർശത്തോടെ രാഹുൽ സമുദായത്തെ തന്നെ അപമാനിച്ചിരിക്കുകയാണെന്നായിരുന്നു പൂർണേഷിന്റെ പരാതി. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവരുടെ പേരിനെല്ലാം ഒടുവിൽ മോദി വന്നതെങ്ങനെയാണ്. എല്ലാ കള്ളൻമാരുടെയും പേരിനൊപ്പം മോദി എന്നെങ്ങനെ വന്നു എന്നായിരുന്നു രാഹുലിന്റെ പ്രസംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |