മുംബയ്: അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്‌മുഖിന്റെ നാഗ്പൂരിലെയും മുംബയിലെയും വസതികളിൽ എൻഫോഴ്സ്‌മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു പരിശോധനയെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
ഏപ്രിൽ 24ന് 71 കാരനായ ദേശ്‌മുഖിന്റെ വിവിധ സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇ.ഡി നടപടിക്കെതിരെ എൻ.സി.പി, ശിവസേന, കോൺഗ്രസ് സഖ്യം രംഗത്തെത്തി. കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് അവർ ആരോപിച്ചു.
മുൻ മുംബയ് പൊലീസ് കമ്മിഷണർ പരംബീർ സിംഗ്, അനിൽ ദേശ്‌മുഖിനെതിരെ കൈക്കൂലി അടക്കമുള്ള ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു. തുടർന്ന് ദേശ്‌മുഖ് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
മുംബയിലെ റസ്റ്റോറന്റ്, ബാർ ഉടമകളിൽ നിന്ന് 100 കോടി രൂപ പിരിച്ചെടുക്കാൻ അനിൽ ദേശ്‌മുഖ് നിർദ്ദേശം നൽകിയിരുന്നതായും കത്തിൽ പറയുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം അനിൽ ദേശ്‌മുഖ് നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |