ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ ശിഖർപൂർ ഗ്രാമത്തിൽ മൂന്നാം വിവാഹത്തിനൊരുങ്ങിയ മുസ്ളിം മത പുരോഹിതന്റെ ജനനേന്ദ്രിയം കറിക്കത്തിക്കൊണ്ട് അറുത്തുമാറ്റി രണ്ടാം ഭാര്യ. മാരകമായി പരിക്കേറ്റ 57കാരൻ രക്തം വാർന്ന് മരിച്ചു. ഭാര്യയ്ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.
മുസ്ളിം മത പുരോഹിതനായ മൗലവി വഖിൽ അഹമ്മദാണ് രണ്ടാം ഭാര്യ ഹസ്രയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് ഭാര്യമാർ നിലനിൽക്കെ വഖിൽ മൂന്നാം വിവാഹത്തിനൊരുങ്ങിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മൂന്നാമത് വിവാഹം കഴിക്കരുതെന്ന് ഹസ്ര നിരന്തരം ഭർത്താവിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വഖിൽ ഇതൊന്നും ചെവികൊണ്ടില്ല. തുടർന്നാണ് വ്യാഴാഴ്ച രാത്രി ഉറങ്ങുകയായിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയം ഹസ്ര മുറിച്ചു മാറ്റുകയായിരുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ചാണിത് ചെയ്തത്. രക്തം വാർന്ന് വഖിൽ മരിച്ചു.
പിറ്റേന്ന് രാവിലെ ബന്ധുക്കളുടെ സഹായത്തോടെ സംസ്‌കാര ചടങ്ങുകൾ നടത്താനും ഹസ്ര ശ്രമിച്ചു. എന്നാൽ മരണത്തിൽ സംശയം തോന്നിയ ചില അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഹസ്രയെ ചോദ്യം ചെയ്തതോടെ ഇവർ കുറ്റസമ്മതം നടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |