ന്യൂഡൽഹി: അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ കാലാവധി 2022 ജൂൺ 30 വരെ കേന്ദ്ര സർക്കാർ നീട്ടി. മുകുൾ റോത്തഗി രാജിവച്ച ശേഷം 2017 ജൂലായ് ഒന്നിനാണ് 15ാമത് അറ്റോർണി ജനറലായി വേണുഗോപാൽ സ്ഥാനമേറ്റത്. മൂന്നു വർഷത്തേക്കായിരുന്നു നിയമനം. കഴിഞ്ഞ വർഷം വേണുഗോപാലിന്റെ കാലാവധി അവസാനിച്ചെങ്കിലും നീട്ടി നൽകി.
പ്രായാധിക്യത്താൽ സ്ഥാനം ഒഴിയുകയാണെന്ന് 89കാരനായ വേണുഗോപാൽ അറിയിച്ചെങ്കിലും ഒരു വർഷം കൂടി തത്സ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഈ അഭ്യർത്ഥന കണക്കിലെടുത്ത് അദ്ദേഹം വീണ്ടും അറ്റോർണി ജനറലായി ഒരു വർഷം കൂടി തുടരുകയായിരുന്നു.
കാസർകോട് കാഞ്ഞങ്ങാടുകാരനായ വേണുഗോപാൽ മൊറാർജി ദേശായി സർക്കാരിൽ അഡിഷണൽ സോളിസിറ്റർ ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 വകുപ്പ് നീക്കം ചെയ്തതിനെതിരായ ഹർജികൾ, റഫാൽ ഇടപാട്, ആധാർ, ശബരിമല യുവതീ പ്രവേശം, കേന്ദ്രം കൊവിഡ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഹർജികൾ തുടങ്ങി സുപ്രധാന കേസുകളിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായി. 2002ൽ പത്മ ഭൂഷണും 2015ൽ പത്മ വിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |