ന്യൂഡൽഹി: ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. ഇടുക്കി സ്വദേശിയും സർക്കാർ ജീവനക്കാരിയുമായ ലിസമ്മ ജോസഫിനെതിരെ കേരള സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ആർ.സുഭാഷ് റെഡ്ഡി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നു മാസത്തിനകം ഉത്തരവ് നടപ്പാക്കാൻ നിർദേശം നൽകണമെന്നും ഉത്തരവിട്ടു.
ഭിന്നശേഷിക്കാരുടെ സംവരണം സംബന്ധിച്ച ഹൈക്കോടതി വിധി സ്തുത്യർഹമാണെന്ന് കോടതി നിരീക്ഷിച്ചു. തുടർ ഇടപെടലുകൾ ആവശ്യമില്ല. മൂന്നു മാസത്തിനുള്ളിൽ എല്ലാ പോസ്റ്റുകളിലും ഭിന്നശേഷിക്കാരുടെ സംവരണം നടപ്പാക്കണം. സർക്കാരിന്റെ ചിന്താഗതി തന്നെ വിവേചനപരവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവുമാണെന്നും കോടതി പറഞ്ഞു.
1996ൽ സഹോദരൻ മരിച്ചതിനെ തുടർന്നാണ് ലീലാമ്മ ജോസഫ് ആശ്രിത നിയമനം വഴി പൊലീസ് വകുപ്പിൽ ടൈപ്പിസ്റ്റ്/ക്ലാർക്കായത്. പോളിയോ ബാധിച്ച് 55 ശതമാനം ശാരീരിക പരിമിതിയുണ്ടായിരുന്ന അവർ പിന്നീട് സീനിയർ ക്ലാർക്കായി ഉദ്യോഗക്കയറ്റം ലഭിക്കാൻ തനിക്ക് ഭിന്നശേഷി സംവരണാനുകൂല്യം ഉണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, സർക്കാർ ഇത് നിഷേധിച്ചതിനെ തുടർന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവർക്കുള്ള മൂന്നു ശതമാനം സംവരണം ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ബാധകമല്ല, പരാതിക്കാരിക്ക് ആശ്രിത നിയമനം ലഭിച്ചതാണ് തുടങ്ങിയവയായിരുന്നു ട്രൈബ്യൂണൽ വാദങ്ങൾ. പിന്നീട് കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ ട്രൈബ്യൂണലിന്റെ വാദം തള്ളി. തുടർന്നാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
സംവരണം തടയാൻ മാനേജ്മെന്റുകൾ സുപ്രീംകോടതിയിൽ
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയ കേരള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ. എസ്. എസും കാത്തലിക് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യവും സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണിത്.
സർക്കാർ സ്ഥാപനങ്ങളിലെ അംഗപരിമിത സംവരണത്തിനാണ് നിയമം കൊണ്ടുവന്നതെന്നും നിയമത്തിന്റെ പരിധിയിൽ സ്വകാര്യ എയ്ഡഡ് മാനേജ്മെന്റുകളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നതിനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സംവരണ തസ്തികകൾ വിജ്ഞാപനം ചെയ്തിട്ടില്ല. അതിനാൽ ഭിന്നശേഷിക്കാർക്ക് സംവരണം നൽകുന്നത് പ്രായോഗികമല്ലെന്ന് ഹർജിയിൽ പറയുന്നു.
ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള 2016ലെയും 1995ലെയും നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണം അനുവദിച്ച് 2018 നവംബർ 18നാണ് കേരള സർക്കാർ ഉത്തരവിറക്കിയത്. സ്കൂൾ, കോളേജുകളിലെ നിയമനങ്ങളിൽ മൂന്നു ശതമാനം ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യണമെന്നായിരുന്നു നിർദേശം. ഇതിനെതിരെ എൻ. എസ്. എസും കാത്തലിക് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യവും ഗുരുവായൂർ ദേവസ്വം ബോർഡും 2019 ജനുവരിയിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ ഉത്തരവ് ശരിവച്ച ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരി 6ന് ഹർജികൾ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |