ആരോഗ്യ മേഖലയ്ക്ക് 50,000 കോടി
ചെറുകിട സംരംഭകർക്ക് വായ്‌പ
വിദേശ ടൂറിസ്റ്റുകൾക്ക് സൗജന്യ വിസ
ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക നിശ്ചലത മറികടക്കാൻ ആരോഗ്യ, ചെറുകിട വ്യവസായ, ടൂറിസം മേഖലകൾക്കായി 6.28 ലക്ഷം കോടി രൂപയുടെ പുതിയ ആശ്വാസ പാക്കേജുമായി കേന്ദ്ര സർക്കാർ. ആരോഗ്യ മേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് 50,000 കോടി ഉൾപ്പെടെ കൊവിഡ് തകർത്ത മേഖലകൾക്ക് 1.1ലക്ഷം കോടി രൂപയാണ് വിഹിതം. കുട്ടികളുടെ ചികിത്സയ്ക്ക് സംസ്ഥാനങ്ങളുമായി ചേർന്ന് 23,220 കോടിയുടെ പദ്ധതികൾ നടപ്പാക്കും.
ആത്മനിർഭർ ഭാരത് പ്രഖ്യാപനങ്ങളുടെ ഭാഗമായതും നേരത്തെ പ്രഖ്യാപിച്ചതുമായ ആനുകൂല്യങ്ങൾ ചേർത്താണ് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ആശ്വാസ പാക്കേജ്. എട്ട് മെട്രോകൾ ഒഴികെയുള്ള നഗരങ്ങളിൽ ആരോഗ്യ, മെഡിക്കൽ മേഖലയിലെ പദ്ധതികൾക്ക് മൂന്നു വർഷത്തേക്ക് പരമാവധി 7.95% പലിശ നിരക്കിൽ സർക്കാർ ഗാരണ്ടിയോടെ 100 കോടി രൂപ വായ്പ ലഭ്യമാക്കും.
ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള പദ്ധതിയിൽ, അടിയന്തര അധിക വായ്പാ ഗാരണ്ടി 3 ലക്ഷം കോടിയിൽ നിന്ന് 4.5 ലക്ഷം കോടിയാക്കി. 25 ലക്ഷം ചെറുകിട സംരഭകർക്ക് വായ്പാ ആനുകൂല്യം. മറ്റു മേഖലകൾക്ക് 60,000 കോടിയുടെ പാക്കേജ്. പുതിയ ജീവനക്കാരുടെ രണ്ടു വർഷത്തെ ഇ.പി.എഫ് വിഹിതത്തിനുള്ള സബ്സിഡി 2022 മാർച്ച് 31 വരെ നീട്ടി.
ബേബി ഫ്രണ്ട്ലി
കുട്ടികളുടെ ചികിത്സയ്ക്കുള്ള 23,200 കോടിയിൽ കേന്ദ്ര വിഹിതം 15,000 കോടി
മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളെ ജോലിക്കെടുക്കാനുള്ള ഫണ്ടിംഗ്
ഐ.സി.യു കിടക്കകൾ, ഓക്സിജൻ, മെഡിക്കൽ ഉപകരണങ്ങൾ, ആംബുലൻസ്
ടൂറിസം വളരട്ടെ
കൊവിഡ് പ്രതിസന്ധിയിലായ 11,000 ടൂറിസ്റ്റ് ഗൈഡുകൾക്ക് വായ്പ
ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വരെ
അഞ്ചു ലക്ഷം വിദേശ ടൂറിസ്റ്റുകൾക്ക് ഒറ്റത്തവണ സൗജന്യ വിസ
അധിക സഹായം
കയറ്റുമതി മേഖലയെ സഹായിക്കാൻ 33,000 കോടിയുടെ സഹായം
സ്വദേശി ഉത്പന്ന കയറ്റുമതി മേഖലയിൽ 88,000 കോടിയുടെ ഇൻഷ്വറൻസ്
ഗ്രാമീണ ബ്രോഡ്ബാൻഡ് കണക്‌ഷനായി 19,041 കോടി അധികസഹായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |