ന്യൂഡൽഹി: സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. പദ്ധതി നിർമാണം നിറുത്തിവയ്ക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി മേയ് 31ന് പുറപ്പെടുവിച്ചവിധിക്കെതിരെ സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് തള്ളിയത്. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഡൽഹിയിലെ മറ്റു നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. അതെയെന്ന് ഹർജിക്കാരൻ മറുപടി നൽകി.
എന്നിട്ട് എന്തുകൊണ്ടാണ് ഈ ഒരു പദ്ധതി മാത്രം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി ചോദിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് സെൻട്രൽ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പിന്നെങ്ങനെയാണ് പരാതിയുമായി മുന്നോട്ടു പോകാൻ കഴിയുമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ ചോദിച്ചു. അതിനാൽ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |