ന്യൂഡൽഹി: കൊവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നതടക്കമുള്ള ഒട്ടേറെ പ്രധാന കേസുകളിൽ സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് അശോക് ഭൂഷൺ വിരമിക്കുന്നു. ഈ വരുന്ന 4ന് കാലാവധി പൂർത്തിയാക്കുന്ന അദ്ദേഹത്തിന്റെ സുപ്രീംകോടതിയിലെ അവസാനത്തെ പ്രവർത്തിദിനമായിരുന്നു ഇന്നലെ. സുപ്രീംകോടതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. 2014ൽ കേരള ഹൈക്കോടതി ജഡ്ജായ അദ്ദേഹം 2015 മാർച്ചിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മേയിലാണ് സുപ്രീംകോടതി ജസ്റ്റിസായത്.
കൊവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന കേസിലാണ് അദ്ദേഹം അവസാനം ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് അശോക് മഹാനായ മനുഷ്യനാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടു. മാനുഷിക പരിഗണനയ്ക്കും ക്ഷേമത്തിനും ഊന്നൽകൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവുകൾ. സമൂഹത്തിലെ ഓരോ വിഭാഗങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള
അദ്ദേഹത്തിന്റെ നിയമസംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ജൗൺപൂർ സ്വദേശിയായ അശോക് ഭൂഷൺ അലഹാബാദ് സർവകലാശാലയിൽ നിന്നും നിയമബിരുദം നേടി. 1979 മുതൽ അഭിഭാഷകനായി അലഹാബാദ് കോടതിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2001 ഏപ്രിൽ 24ന് അലഹാബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |