കൊൽക്കത്ത:ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഗവർണർ ജഗ്ദീപ് ധൻകർ പ്രസംഗം നിറുത്തി ഇറങ്ങിപ്പോയി. നയപ്രഖ്യാപന പ്രസംഗത്തിനിടെ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങൾക്കെതിരെ പ്രതിപക്ഷം ബഹളമുയർത്തുകയായിരുന്നു. തുടർന്ന്, പത്തുമിനിറ്റോളം പ്രസംഗിച്ച ഗവർണർ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പ്രസംഗം നിറുത്തി.
പ്ലക്കാഡുകളും മുദ്രാവാക്യം വിളികളുമായി ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ സ്പീക്കർ ബിമാൻ ബാനർജിയെ അനുഗമിച്ച് ഗവർണർ വാഹനത്തിൽ കയറി. നിറുത്തിവച്ച നിയമസഭ വൈകിട്ട് 3.30നാണ് വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി മുഖ്യമന്ത്രി മമത ബാനർജിയും ഗവർണറും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പൂർണരൂപം ഗവർണർ വായിക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു. നയപ്രഖ്യാപനം പൂർണമായി വായിച്ചിരുന്നില്ലെങ്കിൽ ഭരണപക്ഷ അംഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുമായിരുന്നു. അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ അക്രമത്തെ കുറിച്ച് പ്രസംഗത്തിൽ പരാമർശിക്കാത്തതാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |