കൊൽക്കത്ത: നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമസംഭവങ്ങളിൽ പശ്ചിമ ബംഗാൾ സർക്കാർ നിഷേധാത്മക നിലപാടിലാണെന്ന് കൊൽക്കത്ത ഹൈക്കോടതി. സർക്കാരിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ അക്രമങ്ങൾ നടന്നിട്ടുണ്ട് എന്നതിന് മതിയായ തെളിവുകൾ ഉണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടക്കാല റിപ്പോർട്ടിനെ ആധാരമാക്കി കോടതി പറഞ്ഞു. സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്തവർക്കുമെതിരെ ലൈംഗിക അതിക്രമങ്ങൾ നടന്നെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്താനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മിഷനെ (എൻ.എച്ച്.ആർ.സി)സഹായിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോടതി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. എൻ.എച്ച്.ആർസിയുടെ ചോദ്യങ്ങളോട് സംസ്ഥാനം പ്രതികരിക്കണം. കൂടാതെ, സംസ്ഥാന പൊലീസ് യൂണിറ്റുകളിൽ നിന്നുള്ള തന്ത്രപ്രധാനമായ രേഖകളും കത്തിടപാടുകളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കണമെന്നും ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സയ്ക്കായി സംസ്ഥാനം എല്ലാ ക്രമീകരണങ്ങളും ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. കോടതി വിധിയെ സ്വാഗതം ചെയ്ത ബംഗാൾ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എൽ.എയുമായ സുവേന്ദു അധികാരി അന്വേഷണം ഒരു സ്വതന്ത്ര ഏജൻസിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ അതിശയോക്തി കലർന്നിട്ടുണ്ടെന്നും വ്യാജ വീഡിയോകളും ചിത്രങ്ങളുമുണ്ടെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അക്രസംഭവങ്ങളിൽ പലതും വോട്ടെണ്ണൽ ദിവസമായ മേയ് രണ്ടിനാണ് നടന്നത്. അന്ന് സംസ്ഥാന പൊലീസിന്റെ നിയന്ത്രണ ചുമതല തിരഞ്ഞെടുപ്പ് കമ്മിഷനായിരുന്നു - തൃണമൂൽ കൂട്ടിച്ചേർത്തു.
മുഴുവൻ കേസുകളും രജിസ്റ്റർ ചെയ്യണം
അതേസമയം, പശ്ചിമബംഗാളിലുണ്ടായ സംഘർഷങ്ങളിൽ മുഴുവൻ കേസുകളും രജിസ്റ്റർ ചെയ്യണമെന്ന് പൊലീസിനോട് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചു. സംഘർഷത്തിൽ പരിക്കേറ്റവർക്ക് ചികിത്സയും റേഷനും ഉറപ്പാക്കണം. റേഷൻ കാർഡ് ഇല്ലെങ്കിലും റേഷൻ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |