ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ കടുത്ത ജാതി വിവേചനം നേരിടുന്നതായി ആരോപിച്ച് മലയാളി അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പുതിയേടത്ത് രാജിവച്ചതുമായി ബന്ധപ്പെട്ട് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ തെളിവെടുപ്പിനെത്തുമെന്ന് സൂചന. ഐ.ഐ.ടിയിൽ ജോലിയിലും വിദ്യാർത്ഥി പ്രവേശനത്തിലും സംവരണ തത്വങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഇതേത്തുടർന്നാണ് പരാതി അന്വേഷിക്കാൻ പിന്നാക്ക വിഭാഗ കമ്മിഷൻ തെളിവെടുപ്പിനെത്തുന്നത്.
ഒ.ബി.സി വിഭാഗത്തിൽ പെട്ട വിപിൻ ജോലിയിൽ പ്രവേശിച്ചത് 2019 മാർച്ചിലാണ്. അന്നുമുതൽ കടുത്ത ജാതി വിവേചനമാണ് നേരിടുന്നതെന്ന് വിപിൻ ആരോപിക്കുന്നു. ഐ.ഐ.ടിയിൽ താൻ നേരിട്ട ജാതി വിവേചനത്തെ കുറിച്ചും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ചും വിപിൻ സുഹൃത്തുക്കൾക്ക് അയച്ച മെയിലിൽ പറയുന്നുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിലും ഇൗ കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഭാവിയിൽ ഇത്തരം സാഹചര്യം മദ്രാസ് ഐ.ഐ.ടിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ വേണമെന്നും ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എസ്.സി വിഭാഗത്തിൽ നിന്നും ഒ.ബി.സി വിഭാഗത്തിൽ നിന്നും അസിസ്റ്റന്റ് പ്രൊഫസർമാരായി എത്തുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് പഠിക്കണമെന്നും വിപിൻ ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
സാമ്പത്തിക ശാസ്ത്ര വകുപ്പിലെ പോസ്റ്റ് ഡോക്ടറൽ ഫാക്കൽറ്റി അംഗമായ വിപിൻ ചൈനയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ വ്യക്തിയുമാണ്. യു.എസിലെ ജോർജ്ജ് മാസൺ സർവകലാശാലയിൽ നിന്നാണ് വിപിൻ പി.എച്ച്ഡി സ്വന്തമാക്കിയത്. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ സമൂഹമാദ്ധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത വിപിൻ അടുത്ത ഏതാനും സുഹൃത്തുക്കളോട് ഐ.ഐ.ടിയിലെ ജാതി വിവേചനക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു.
അതേസമയം, കൊൽക്കത്തയിലെ മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി കിട്ടിയതിനെ തുടർന്ന് വിപിൻ രാജിവച്ചതെന്നും അല്ലാതെ ജാതി വിവേചനം എന്നത് വ്യാജ പ്രചരണം മാത്രമാണെന്നും ഐ.ഐ.ടി അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |