ന്യൂഡൽഹി: കോടതി വിധികളിൽ ഉൾപ്പെടെ നിയമ നടപടിക്രമങ്ങളിൽ ഒരിടത്തും പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന് കീഴ്‌ക്കോടതികൾക്ക് കർശന നിർദേശം നൽകി സുപ്രീംകോടതി. ഭാവിയിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ കോടതികളും കർശന ജാഗ്രത പുലർത്തണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൻ, വിനീത് സരൺ, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ ചത്തീസ്ഗഡിലെ വിചാരണക്കോടതി പ്രതിയെ പത്ത് വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചിരുന്നു. വിധിയിൽ, പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പേര് പരാമർശിച്ചു. വിചാരണക്കോടതിയുടെ വിധി ചത്തീസ്ഗഡ് ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഇരയുടെ പേര് പരാമർശിക്കരുതെന്ന് നിർദേശം നൽകിയത്.
മുൻപും താക്കീത് നൽകി
2018 ഡിസംബറിൽ പുറപ്പെടുവിച്ച ഒരു വിധിയിലും പീഡനക്കേസുകളിൽ ഇരയുടെ പേരോ തിരിച്ചറിയിൽ സൂചനകളോ പരോക്ഷമായി പോലും പരാമർശിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228 എ (1) വകുപ്പനുസരിച്ച് മാനഭംഗ കേസുകളിൽ ഇരയുടെ പേരോ മറ്റു തിരിച്ചറിയിൽ വിവരങ്ങളോ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് രണ്ട് വർഷം വരെ ജയിൽ ശിക്ഷയും പിഴയും ചുമത്താവുന്ന കുറ്റമാണ്. 2003ലെ ഒരു കേസുമായി ബന്ധപ്പെട്ട വിധിയിലും സുപ്രീംകോടതി വിധിപ്പകർപ്പിൽ ഉൾപ്പെടെ ഇര എന്നു മാത്രം വിശേഷിപ്പിച്ചാൽ മതിയെന്നാണ് വ്യക്തമാക്കിയത്.
ഇരയോട് മാന്യമായി പെരുമാറിയാൽ ജീവപര്യന്തം പറ്റില്ല: സുപ്രീംകോടതി
തട്ടിക്കൊണ്ടുപോയ ഇരയോട് പ്രതി മാന്യമായി പെരുമാറിയാൽ ജീവപര്യന്തം ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. തെലങ്കാനയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയ ഓട്ടോ ഡ്രൈവർക്ക് ജീവപര്യന്തം ശിക്ഷ നൽകാത്ത കീഴ്കോടതി വിധിയെ ചോദ്യം ചെയ്ത് പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
തട്ടിക്കൊണ്ട് പോകുകയോ തടവിൽ പാർപ്പിക്കുകയോ ചെയ്യുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിക്കുക, മോചന ദ്രവ്യം നൽകിയില്ലെങ്കിൽ ഇരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക എന്നീ മൂന്ന് കുറ്റകൃത്യങ്ങൾ ചെയ്താൽ ഐ.പി.സി 364എ പ്രകാരം ജീവപര്യന്തം ശിക്ഷ വിധിക്കാം. എന്നാൽ, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മറ്റു കുറ്റങ്ങൾ ചെയ്യാതിരുന്നാൽ ജീവപര്യന്തം നിലനിൽക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2011ൽ ഓട്ടോ ഡ്രൈറായ അഹമ്മദ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയിരുന്നു. കുട്ടിയുടെ പിതാവ് മോചന ദ്രവ്യം നൽകുന്നതിനിടെ പ്രതി പൊലീസ് പിടിയിലായി. തട്ടിക്കൊണ്ടുപോകൽ, മോചനദ്രവ്യം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെങ്കിലും ജീവപര്യന്തത്തിന് ആധാരമായ കുറ്റകൃത്യം തെളിയിക്കാനായില്ലെന്ന് കീഴ്കോടതി വ്യക്തമാക്കിയിരുന്നു.സുപ്രീം കോടതി ഇതു ശരിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |