ന്യൂഡൽഹി:ഹിന്ദു കൂട്ടുകുടുംബം പലതായി പിരിഞ്ഞശേഷം ഒന്നിച്ചാൽ അതിനെ കൂട്ടുകുടുംബമായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോയമ്പത്തൂരിലെ ഒരു കൂട്ടുകുടുംബവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.
1960ൽ ഭാഗംവച്ചു പിരിഞ്ഞ മൂന്ന് സഹോദരന്മാരുമായി ബന്ധപ്പെട്ടതാണ് കേസ്. 1979ൽ ഒരു സഹോദരൻ വാങ്ങിയ വീടിന്റെ പിന്തുടർച്ചാവകാശമാണ് വിഷയം. മൂന്നുപേരും പിന്നീട് ഒന്നിച്ചിരുന്നു. ആ വീട് കൂട്ടുകുടുംബത്തിന്റെ സ്വത്താകുമോയെന്നതാണ് കോടതി പരിഗണിച്ചത്.
1960ൽ ഇവർ ഭാഗംവച്ചു പിരിഞ്ഞത് ഭൂപരിധി നിയമത്തിന്റെ പരിധിയിൽ വരാതിരിക്കാനെന്നോണമായിരുന്നു. കൂട്ടുകുടുംബത്തെ പിരിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നു. ആദ്യത്തെ ഭാഗംവയ്പിന് ശേഷം അവർ വീണ്ടും ഒത്തുചേർന്നുവെന്ന് കരുതാമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ, വീടിന് മൂന്നാൾക്കും അവകാശമുണ്ടെന്നും കുടുംബസ്വത്തായി കാണാമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |