ന്യൂഡൽഹി: പുതിയ ഐ.ടി ചട്ടങ്ങൾ പ്രകാരം ഇന്ത്യക്കാരനായ റസിഡന്റ് ഗ്രീവൻസ് ഓഫീസറെ ഉടൻ നിയമിക്കുമെന്നും അതുവരെ തങ്ങളുടെ ഗ്ളോബൽ ലീഗൽ പോളിസി ഡയറക്‌ടർ ജെറിമി കെസൽ ഉള്ളടക്കം സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുമെന്നും ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ആക്ഷേപകരമായ ഉള്ളടക്കം നീക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ട്വിറ്ററിന്റെ പ്രതികരണം.
തങ്ങൾ നിയമിച്ച ഇടക്കാല റസിഡന്റ് ഗ്രീവൻസ് ഓഫീസറായ ധർമ്മേന്ദ്ര ചാതുർ പെട്ടെന്നു തന്നെ സ്ഥാനമൊഴിഞ്ഞതിനാൽ ഇന്ത്യയിലെ കാര്യങ്ങൾ നോക്കാൻ ജെറിമിയെ ചുമതലപ്പെടുത്തിയെന്ന് ട്വിറ്റർ നിയമകാര്യ ഡയറക്‌ടർ മൈക്കാ എൽ. റൂബ്ബോ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. യു.എസിൽ രജിസ്റ്റർ ചെയ്ത ട്വിറ്ററിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. ആക്ഷേപകരമായ ഉള്ളടക്കത്തിന്റെ പേരിൽ ഇരയ്ക്കു മാത്രമാണ് പരാതി നൽകാനുള്ള അവകാശമെന്നും പറയുന്നുണ്ട്.
പുതിയ ഐടി ചട്ടങ്ങൾ പ്രകാരം ഉള്ളടക്കം സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ ഇന്ത്യക്കാരായ ചീഫ് കംപ്ളയൻസ് ഓഫീസർ, നോഡൽ ഓഫീസർ, ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിക്കണമെന്ന നിബന്ധന പാലിക്കാത്തതിന് ട്വിറ്ററിന്റെ നിയമ പരിരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. തുടർന്ന് ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യത്ത് വിവിധ ഇടങ്ങളിൽ ട്വിറ്ററിനെതിരെ നിയമ നടപടി തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |