ന്യൂഡൽഹി: ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊവിഡ് വാക്സിനേഷൻ സാദ്ധ്യമാക്കുന്ന കൊവിൻ പ്ളാറ്റ്ഫോം വിദേശങ്ങളിലും ലഭ്യമാക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ലോകത്തെ ഒരു കുടുംബമായി കാണുന്ന ഇന്ത്യൻ തത്വചിന്ത ലോകത്തിന് ബോദ്ധ്യമായതിനാലാണ് കൊവിൻ പ്ലാറ്റ്ഫോം മറ്റു രാജ്യങ്ങൾക്കും ലഭ്യമാക്കുന്നതെന്ന് മോദി പറഞ്ഞു. അന്താരാഷ്‌ട്ര തലത്തിൽ കൊവിൻ പ്ളാറ്റ്ഫോമിനെ പരിചയപ്പെടുത്താൻ സംഘടിപ്പിച്ച കൊവിൻ ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തുടക്കം മുതൽ വാക്സിനേഷൻ നടപടികൾ പൂർണ്ണമായും ഡിജിറ്റൽ രീതിയിലാക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ലോകം സാധാരണ നിലയിലേക്ക് മടങ്ങണമെങ്കിൽ, അത്തരമൊരു ഡിജിറ്റൽ സമീപനം അത്യാവശ്യമാണ്. വാക്സിനേഷൻ നടത്തിയതിന്റെ സുരക്ഷിതവും വിശ്വാസയോഗ്യവുമായ തെളിവ്, ഓരോ ഡോസും ട്രാക്കു ചെയ്യൽ, പാഴാക്കൽ കുറയ്ക്കൽ, എപ്പോൾ, എവിടെ, ആര് വാക്‌സിനേഷൻ നൽകിയെന്ന രേഖ, തുടങ്ങിയവ കൊവിനിലെ എൻഡ് ടു എൻഡ് ഡിജിറ്റൽ സമീപനത്തിലൂടെ സാദ്ധ്യമാകുന്നു.
35 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകൾ ഇന്ത്യ നൽകിയത് കൊവിൻ പ്ളാറ്റ്ഫോം വഴിയാണ്. കുത്തിവയ്പ് എടുക്കാൻ കടലാസുകളും പേറി നടക്കാതെ വിവരങ്ങൾ ഡിജിറ്റലായി കൊവിനിൽ ലഭ്യമാക്കി. ഏത് രാജ്യത്തേയും സോഫ്റ്റ് വെയർ കൊവിനിൽ ഉൾപ്പെടുത്താം. 200 ദശലക്ഷം ഉപയോക്താക്കളുള്ള 'ആരോഗ്യ സേതു' കൊവിൻ ആപ്ലിക്കേഷൻ ഡെവലപ്പർമാർക്ക് എളുപ്പത്തിൽ ലഭ്യമായ പാക്കേജാണ്. ഇന്ത്യയിൽ ഉപയോഗിച്ചതിനാൽ, വേഗതയും മികവും തെളിയിക്കപ്പെട്ടതായും നരേന്ദ്രമോദി പറഞ്ഞു.
എത്ര ശക്തമായ രാജ്യത്തിനും മഹാമാരി പോലുള്ള വെല്ലുവിളി ഒറ്റയ്ക്ക് നേരിടാനാകില്ലെന്ന് അനുഭവം തെളിയിച്ചു. മനുഷ്യരാശിക്ക് വേണ്ടി കൊവിഡ് അനുഭവങ്ങൾ പരസ്പരം കൈമാറണം. തുടക്കം മുതൽ എല്ലാ അനുഭവങ്ങളും വൈദഗ്ദ്ധ്യവും വിഭവങ്ങളും പങ്കിടാൻ ഇന്ത്യ തയ്യാറായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |