ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മകനും പശ്ചിമബംഗാളിലെ ജംഗിപൂരിൽ നിന്നുള്ള മുൻ കോൺഗ്രസ് എം.പിയുമായ അഭിജിത്ത് മുഖർജി തൃണമൂലിൽ ചേർന്നു. തിരഞ്ഞെടുപ്പ് മാറ്റിവച്ച ജംഗിപൂർ അസംബ്ളി മണ്ഡലത്തിൽ ഇദ്ദേഹം തൃണമൂൽ സ്ഥാനാർത്ഥിയായേക്കും.
കോൺഗ്രസിൽ പ്രത്യേക പദവി വഹിക്കാത്ത, ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകാത്ത സാധാരണ അംഗമായിരുന്നു താനെന്നും വെറും കാലാളായാണ് തൃണമൂലിൽ ചേരുന്നതെന്നും പാർട്ടി നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും അഭിജിത് പറഞ്ഞു.
2012ൽ പ്രണബ് മുഖർജി രാഷ്‌ട്രപതിയായപ്പോൾ അദ്ദേഹത്തിന്റെ ലോക്‌സഭാ മണ്ഡലമായ ജംഗിപൂരിൽ നിന്നാണ് അഭിജിത് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2014ൽ വീണ്ടും അവിടെ നിന്ന് ജയിച്ചെങ്കിലും 2019ൽ തൃണമൂൽ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു.
മെക്കാനിക്കൽ എൻജിനീയറായ അഭിജിത് ഭാരത് ഹെവി ഇലക്ട്രിക്കൽസിലും മാരുതിയിലും സ്റ്റീൽ അതോറിട്ടിയിലും ഉന്നത പദവികൾ വഹിച്ച ശേഷമാണ് കോൺഗ്രസിൽ ചേരുന്നത്. 2011ൽ പശ്ചിമ ബംഗാളിലെ നൽഹാതി അസംബ്ളി മണ്ഡലത്തിൽ നിന്ന് ജയിച്ചിരുന്നു.
പ്രണബ് മുഖർജിയുടെ മരണശേഷം കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായ അഭിജിത് തൃണമൂൽ നേതൃത്വവുമായി അടുപ്പം പുലർത്തുകയും സ്ഥിരമായി മമതാ ബാനർജിയെ പിന്തുണച്ച് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. സഹോദരി ശർമിഷ്ഠ കോൺഗ്രസിലുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാതെ തകർന്ന കോൺഗ്രസിന് അഭിജിത്തിന്റെ ചുവടുമാറ്റം മറ്റൊരു തിരിച്ചടിയായി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |