ന്യൂഡൽഹി: ലോക്സഭാ നേതാവ് സ്ഥാനത്ത് നിന്ന് പശ്ചിമബംഗാളിൽ നിന്നുള്ള അധീർ രഞ്ജൻ ചൗധരിയെ മാറ്റിയാൽ പകരം നിയമിക്കപ്പെടാൻ സാദ്ധ്യതയുള്ളവരുടെ മുൻനിരയിൽ രാഹുൽ ഗാന്ധിയും. രാഹുലിനെ സഭാ നേതാവാക്കി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബത്തിന് പുറുത്തു നിന്നുള്ള ഒരാളെ കൊണ്ടുവരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളൊന്നും രാഹുൽ സ്ഥിരീകരിച്ചിട്ടില്ല.
ബി.ജെ.പിക്കെതിരെ പാർലമെന്റിൽ ശക്തമായ പ്രതിപക്ഷ നിര കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി തൃണമൂൽ നേതാവ് മമതാ ബാനർജിയെ തൃപ്തിപ്പെടുത്താൻ അധീർ രഞ്ജൻ ചൗധരിയെ ലോക്സഭാ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയാൽ പകരം പരിഗണിക്കപ്പെടുന്ന ശശി തരൂർ, മനീഷ് തിവാരി എന്നിവർക്കൊപ്പമാണ് രാഹുലിന്റെ പേരും ഉയർന്നു കേൾക്കുന്നത്.
ലോക്സഭാ നേതാവായി ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ സഭയിൽ നേരിട്ട് കൊമ്പുകോർക്കുന്നത് രാഹുലിന് പ്രയോജനം ചെയ്യുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വാദം. ഇടക്കാല അദ്ധ്യക്ഷയായ സോണിയയിൽ നിന്ന് നേതൃത്വം ഏറ്റെടുക്കാൻ മടിക്കുന്ന രാഹുലിന് തിളങ്ങാൻ സഭാ നേതൃ സ്ഥാനം സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം അന്തരിച്ച രാഷ്‌ട്രപതിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രണബ് മുഖർജി നിർദ്ദേശിച്ചിരുന്നതാണ്.
രാഹുൽ സഭാ നേതാവാകുന്നത് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കും സമ്മതമാണെന്നും കേൾക്കുന്നു. രാഹുലിനെ സഭാ നേതാവാക്കി നെഹ്റുകുടുംബത്തിന് പുറത്തുള്ള ഒരാളെ അദ്ധ്യക്ഷനാക്കാമെന്ന നിർദ്ദേശവുമുണ്ട്. നേതൃത്വത്തെ വിമർശിച്ച കത്തയച്ച 23 നേതാക്കളടങ്ങിയ ഗ്രൂപ്പിന്റെ ആവശ്യങ്ങളിലൊന്നാണിത്.
അതേസമയം സഭയിൽ ഹാജരാകാതെ ഇടയ്ക്കിടെ മുങ്ങുന്ന രാഹുലിനെ നേതാവ് സ്ഥാനം ഏൽപ്പിച്ചാൽ ഗുണത്തിന് പകരം ദോഷം ചെയ്യുമെന്ന് വാദവുമുണ്ട്. റാഫേൽ യുദ്ധവിമാന ഇടപാടിൽ സർക്കാരിനെ വിമർശിക്കുന്ന രാഹുൽ പ്രതിരോധ പാർലമെന്ററി സമിതിയുടെ യോഗങ്ങളിൽ സ്ഥിരമായി ഹാജരാവാത്തതിനെ ബി.ജെ.പി നേതാക്കൾ പരിഹസിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |