ന്യൂഡൽഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലേതൊഴികെയുള്ള മുഴുവൻ രഥയാത്രകളും നിരോധിച്ച ഒഡിഷ സർക്കാർ തീരുമാനത്തിനെതിരായ ഹർജിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. കൊവിഡ് 19 രണ്ടാംതരംഗം രൂക്ഷമായിരിക്കെ നിയന്ത്രണങ്ങളിൽ കോടതി ഇടപെടേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ജഗന്നാഥ ക്ഷേത്രത്തിൽ പോലും ചടങ്ങ് മാത്രമായാണ് രഥയാത്ര നടത്തുന്നത്.
ദൈവത്തോട് പ്രാർത്ഥിക്കണമെങ്കിൽ വീട്ടിലിരുന്നാകാമെന്നായിരുന്നു ഹർജി പരിഗണിച്ച ജസ്റ്റിസ് രമണയുടെ മറുപടി. ''എനിക്കും പുരിയിൽ പോകണമെന്നുണ്ട്. പൂജ നടത്തണമെന്നുമുണ്ട്. പക്ഷേ, കഴിഞ്ഞ ഒന്നര വർഷമായി അതിനു കഴിയുന്നില്ല. ഇപ്പോൾ അതിനു യോജിച്ച സമയവുമില്ല. അടുത്ത വർഷം രഥയാത്ര കാണാൻ ഈശ്വാരാനുഗ്രഹമുണ്ടാകുമെന്നു കരുതാം. അതുവരെ ടിവിയിൽ കണ്ടാൽ മതി.''- ജസ്റ്റിസ് രമണ പറഞ്ഞു.
ആളുകളുടെ എണ്ണം നിയന്ത്രിച്ചും കർശന നിയന്ത്രണങ്ങളോടെയും രഥയാത്രകൾ അനുവദിച്ചുകൂടേ എന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിർദ്ദേശത്തിന് അടുത്തവർഷം മതിയെന്ന് കോടതി മറുപടി നൽകി. എല്ലാ ഹർജികളും തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കഴിഞ്ഞ വർഷത്തേത്തിനു തുല്യമായ നിയന്ത്രണങ്ങളോടെയാണ് ഇക്കൊല്ലവും പുരിയിലെ രഥയാത്രയെന്ന് ഒഡിഷ സർക്കാരിന്റെ സ്‌പെഷ്യൽ റിലീഫ് കമ്മിഷണർ പി.കെ. ജേന അറിയിച്ചിരുന്നു. ഈ മാസം 12നാണ് രഥയാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |