മുംബയ്:ബോളിവുഡിൽ അഞ്ച് പതിറ്റാണ്ടിലേറെ അഭിനയത്തികവുകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിച്ച ഇതിഹാസ നടൻ ദിലീപ്കുമാർ വിടവാങ്ങി. 98 വയസായിരുന്നു. മുംബയ് ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അന്ത്യം. ജൂൺ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ജൂൺ 11ന് ഡിസ്ചാർജ് ചെയ്തിരുന്നു. ശ്വാസതടസം മൂലം കഴിഞ്ഞ ബുധനാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പദ്മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചിന് സാന്താക്രൂസിലെ ജുഹു കബർസ്ഥാനിൽ ഔദ്യോഗിക
ബഹുമതികളോടെ കബറടക്കം നടന്നു. പ്രശസ്ത നടി സൈരാ ബാനു ഭാര്യയാണ്. യൂസഫ് ഖാൻ എന്നാണ് യഥാർത്ഥ പേര്. പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ നിഷാൻ ഇ ഇംതിയാസ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സംവിധായകൻ മധുർ ഭണ്ഡാർക്കർ, നടി ശബ്ന ആസ്മി തുടങ്ങിയ നിരവധി പ്രമുഖർ ദിലീപ് കുമാറിനെ അവസാനമായി കാണാൻ എത്തിയിരുന്നു.
പഴക്കച്ചവടക്കാരനായ ലാലാ ഗുലാം സർവർഖാന്റെയും അയീഷ ബീഗത്തിന്റെയും 12 മക്കളിൽ ഒരാളായി പാകിസ്ഥാനിലെ പെഷവാറിൽ 1922 ഡിസംബർ 11ന് ജനിച്ചു. നാസിക്കിലെ ദേവ് ലാലിയിലാണ് വളർന്നത്. 1943 ൽ പിതാവുമായി പിണങ്ങി ആദ്യം പൂനെയിലും പിന്നീട് മുംബയിലും എത്തി.
1943ൽ സൂപ്പർതാരം ദേവികറാണി തന്റെ ബോംബെ ടാക്കീസിൽ ജോലി നൽകി. അക്കാലത്ത് അദ്ദേഹത്തിന് മാസം 1250 രൂപ ശമ്പളം നൽകിയിരുന്നു എന്നാണ് പറയപ്പെടുന്നത്. യൂസഫ് ഖാനെ, ദിലീപ് കുമാർ എന്ന പേരിൽ 1944ൽ ജ്വാർ ഭാട്ട എന്ന ചിത്രത്തിൽ നായകനാക്കി. തുടർന്ന് അഞ്ചു പതിറ്റാണ്ട് അഭിനയരംഗത്ത് നിറഞ്ഞുനിന്നു. 65 സിനിമകളിൽ വേഷമിട്ടു. 80കളിൽ റൊമാന്റിക് നായകനിൽ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മാറി. ക്രാന്തി, ശക്തി, കർമ്മ, സൗദാഗർ അടക്കമുള്ള സിനിമകളിൽ ശക്തമായ വേഷങ്ങളിലെത്തി. 1998ൽ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. 1966ലാണ് ബോളിവുഡ് നടി സൈരാബാനുവിനെ വിവാഹം കഴിച്ചത്. ഇവർക്ക് മക്കളില്ല. 1981ൽ അസ്‌മാ സാഹിബ രണ്ടാം ഭാര്യ ആയെങ്കിലും 83ൽ പിരിഞ്ഞു.
റിയലിസ്റ്റിക് നടനായി മാറി ബോളിവുഡ് സിനിമയെ പുതിയ വഴിത്താരയിലേക്ക് നയിച്ച പരമ്പരയിലെ പ്രധാനിയാണ് ദിലീപ് കുമാർ. ബോളിവുഡ് നായകരിൽ ബഹുഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോൾ വിഷാദ നായകനായും വൈവിദ്ധ്യവും കാമ്പുമുള്ള കഥാപാത്രങ്ങളായും ദിലീപ്കുമാർ വേറിട്ടുനിന്നു. സർവകാല ക്ലാസിക്കുകളായ ദേവദാസും മുഗളേ ആസമും ദിലീപ് കുമാറിന്റെ ഇതിഹാസ ചിത്രങ്ങളാണ്. നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ തിളങ്ങിയ ദിലീപ് കുമാർ രാജ്യസഭാംഗമായും നാമനിർദേശം ചെയ്യപ്പെട്ടു.
നയാ ദോർ, ഗംഗ ജമുന, ആന്ദാസ്, ബാബുൽ, ക്രാന്തി, ദീദാർ, വിധാത, സൗദാഗർ, കർമ്മ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. 1940, 1950, 1960, 1980 കാലഘട്ടത്തിൽ മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ ഫിലിംഫെയർ അവാർഡ് നേടിയ അദ്ദേഹത്തിനാണ് ഏറ്റവും കൂടുതൽ (എട്ട് തവണ) ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |