ശിവഗിരി: ഗുരുദേവന്റെ ആത്മീയ ചൈതന്യം ജീവാത്മാവിലേക്ക് സ്വീകരിച്ച് സമൂഹത്തിനാകെ അത് വിളംബരം ചെയ്ത സന്യാസി ശ്രേഷ്ഠൻ സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസായിരുന്നു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്നലെ രാവിലെ 9.40നായിരുന്നു സമാധി. പ്രായാധിക്യം കാരണമുള്ള ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ആശുപത്രിയിലെ പ്രത്യേക മുറിയിൽ ഡോക്ടർമാരുടെയും മറ്റും പരിചരണത്തിലായിരുന്നു. രാവിലെ പതിവുപോലെ ഉണർന്ന് പ്രഭാതകർമ്മങ്ങൾക്കു ശേഷം ആഹാരം കഴിച്ചു. എട്ടരയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ ഐ.സി.യുവിലേക്കു മാറ്റി. തുടർന്ന് വെന്റിലേറ്ററിലാക്കിയെങ്കിലും 9.40ഓടെ ഗുരുപാദം പൂകി. വൈകിട്ട് 5.11ന് സംസ്ഥാന ബഹുമതികളോടെ ഭൗതിക ശരീരം സമാധിയിരുത്തി.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭൗതികദേഹം ആശുപത്രിയിൽ നിന്നു ശിവഗിരിമഠത്തിലെത്തിച്ചത്. ഗുരുപൂജ ഹാളിന് സമീപം മിനിആഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചു. കൊവിഡ് മാനദണ്ഡ പ്രകാരം നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി വി.ശിവൻകുട്ടി പുഷ്പചക്രം സമർപ്പിച്ചു.
വൈകിട്ട് നാലരയോടെ സന്യാസിമാരുടെ നേതൃത്വത്തിൽ ദൈവദശകം ചൊല്ലി. നാലേമുക്കാലോടെ പ്രകാശാനന്ദ സ്വാമിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. ശിവഗിരിയോടു ചേർന്നുള്ള സമാധിപറമ്പിലായിരുന്നു സമധിയിരുത്തൽ ചടങ്ങുകൾ നടന്നത്. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി സുക്ഷ്മാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ശാരദാനന്ദ തുടങ്ങിയവർ പങ്കെടുത്തു. 5.11 ന് ആരംഭിച്ച സമാധിയിരുത്തൽ ചടങ്ങ് ആറോടെ അവസാനിച്ചു.
1922 ഡിസംബറിൽ പത്തനാപുരം പിറവന്തൂർ കുന്നത്ത് വീട്ടിൽ രാമൻ - വെളുമ്പി ദമ്പതികളുടെ അഞ്ചുമക്കളിൽ ഇളയവനായാണ് സ്വാമിയുടെ ജനനം. കുമാരൻ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്.
പ്രധാനമന്ത്രിയുടെ അനുശോചനം
ന്യൂഡൽഹി: ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സ്വാമി പ്രകാശാനന്ദ ജി അറിവിന്റെയും ആത്മീയതയുടെയും ഒരു ദീപസ്തംഭമായിരുന്നു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ ദരിദ്രരിൽ ദരിദ്രരായവരെ ശാക്തീകരിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ശ്രേഷ്ഠ ചിന്തകളെ ജനപ്രിയമാക്കുന്നതിന് മുൻകൈയെടുത്ത. സ്വാമിയുടെ വിയോഗത്തിൽ വേദനിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |