ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളായ ആത്മനിർഭർ ഭാരത്, സ്കിൽ ഇന്ത്യാ, ഡിജിറ്റൽ ഇന്ത്യാ പദ്ധതികളിലൂടെ യുവാക്കൾക്ക് തൊഴിലുറപ്പാക്കാൻ മുൻഗണന നൽകുമെന്ന് ഐ.ടി, ഇലക്ട്രോണിക്സ്, സംരംഭകത്വ, സ്കിൽ ഡെവലപ്മെന്റ് വകുപ്പ് സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡൽഹി ശ്രംശക്തിഭവനിലെ മന്ത്രാലയ ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടുടുത്ത് മലയാളിത്തനിമയിലെത്തിയാണ് അദ്ദേഹം മന്ത്രിയായി ചുമതലയേറ്റെടുത്തത്.
നൈപുണ്യ വികസനത്തിലൂടെ കൂടുതൽ തൊഴിലുറപ്പാക്കാനുള്ള പദ്ധതികൾക്ക് മോദി സർക്കാർ മുൻതൂക്കം നൽകുന്നുണ്ട്. പ്രധാനമന്ത്രി അവതരിപ്പിച്ച ആത്മനിർഭർ ഭാരത് പദ്ധതി ഐ.ടി രംഗത്തും മറ്റും വിപ്ളവം കൊണ്ടുവരും. കേരളത്തിൽ മാത്രമായി നടപ്പാക്കാൻ പ്രത്യേക ഐ.ടി പദ്ധതികളില്ലെന്നും രാജ്യത്തെ പൊതുവായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ട് മലയാളികൾ മന്ത്രിമാരായതിനെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ പരാമർശിച്ചപ്പോൾ എല്ലാക്കാലത്തും സംസ്ഥാനത്തിന് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. സാമൂഹ്യ മാദ്ധ്യമ കമ്പനികളുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |