മുംബയ്: ഇന്ത്യൻ ഹൊറർ സിനിമാ ലോകത്തെ കിരീടം ചൂടാത്ത രാജാക്കൻമാർ എന്നറിയപ്പെട്ട രാംസീ സഹോദരൻമാരിൽ ഏറ്റവും മുതിർന്നയാളായ കുമാർ രാംസീ (85) അന്തരിച്ചു. മുംബയിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ഏഴ് രാംസീ സഹോദരൻമാർ ചേർന്ന് പുറത്തിറക്കിയ മിക്ക ഹൊറർ സിനിമകളുടെയും രചന നിർവഹിച്ചത് കുമാർ രാംസീയാണ്. ഭീതിയും രതിയും തമാശയും സമാസമം ചേർത്ത് മുപ്പതിലേറെ ഹൊറർ സിനിമകൾ രാംസീ സഹോദരന്മാർ പുറത്തിറക്കി. ഭൂരിഭാഗവും വൻ വിജയം കൊയ്തു. ശത്രുഘ്‌നൻ സിൻഹ അഭിനയിച്ച പുരാന മന്ദിർ (1984), സായാ (1989), നസിറുദ്ദീൻ ഷായുടെ ഖോജ് (1989) എന്നിവയാണ് കുമാർ രചന നിർവഹിച്ച പ്രശസ്ത ചിത്രങ്ങൾ.
അവിഭക്ത ഇന്ത്യയിലെ കറാച്ചിയിൽ വ്യാപാരിയായിരുന്ന ഫത്തേചന്ദ് യു. രാംസീഘാനിയുടെ മക്കളാണ് രാംസീ സഹോദരങ്ങൾ എന്നറിയപ്പെട്ടത്. ഇന്ത്യാ വിഭജനത്തെത്തുടർന്ന് കുടുംബം മുംബയിലേക്ക് ചേക്കേറി. പിന്നാലെ രാംസീഘാനി ചലച്ചിത്ര രംഗത്തേക്ക് കടന്നു. 1972ലെ 'ദോ ഘാസ് സമീൻകേ നീചേ'യിലൂടെയായിരുന്നു തുടക്കം. ചെറിയ മുടക്കുമുതലിൽ നിർമ്മിച്ച സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ ഏഴു സഹോദരൻമാർ വീതിച്ചെടുത്തു.
ഷഹീദ് ഇ അസം ഭഗത് സിംഗ്, റൊസ്ത്തം സൊഹ്‌റാബ്, ഏക് നന്നി മുന്നീ ലഡ്കി എന്നീ സിനിമകളുടെ ശില്പിയായിരുന്നു രാംസീഘാനി. മക്കളായ കുമാർ, തുളസി, ശ്യാം, ഗംഗു, കേശു, കിരൺ, അർജുൻ എന്നിവരെയും അദ്ദേഹം ചലച്ചിത്ര മേഖലയിലേക്ക് കൊണ്ടുവന്നു. അച്ഛൻ നിർമ്മിച്ച ആദ്യസിനിമകൾ പരാജയപ്പെട്ടപ്പോഴാണ് രാംസീ സഹോദരൻമാർ ഹൊറർ സിനിമയുടെ ലോകത്തേക്ക് കടക്കുന്നത്.
ഷീലയാണ് കുമാർ രാംസീയുടെ ഭാര്യ. രാജ്, ഗോപാൽ, സുനിൽ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |