ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യമാണെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ച് ഡൽഹി ഹൈക്കോടതി. മീണ വിഭാഗത്തിൽപ്പെട്ടവർക്ക് 1955ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോയെന്ന വിഷയത്തിലുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പ്രതിഭാ എം. സിംഗ് ഉൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.
'നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന സമൂഹത്തിൽ, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന സിവിൽ കോഡ് ആവശ്യമാണ്. മതത്തിന്റെയും സമുദായത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിർവരമ്പുകൾ അവഗണിക്കുന്ന ആധുനിക ഇന്ത്യൻ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നത്.വ്യക്തി നിയമങ്ങളിലെ നൂലാമാലകളിൽ നിന്ന് രക്ഷനേടാനെത്തുന്ന ഒട്ടേറെ ഹർജികളാണ് കോടതികളുടെ പരിഗണനയിലെത്തുന്നത്. വ്യത്യസ്ത സമുദായത്തിലും ജാതിയിലും മതത്തിലുപ്പെട്ടവർ തമ്മിലുള്ള വിവാഹം അടക്കമുള്ള കാര്യങ്ങളിൽ ഒരേ നിയമം ഇല്ലാത്തത് സംഘർഷങ്ങൾ സൃഷ്ടിക്കുന്നു.വ്യത്യസ്ത സമൂഹത്തിലും ജാതിയും മതത്തിലും ഉൾപ്പെടുന്ന യുവതലമുറയുടെ വിവാഹങ്ങളും വിവാഹമോചനങ്ങളും വ്യക്തി നിയമങ്ങളിൽപ്പെട്ട് സംഘർഷഭരിതമാകാതിരിക്കട്ടെയെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഏകീകൃത സിവിൽ കോഡ്
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കൽ , ജീവനാംശം തുടങ്ങിയവയെല്ലാം രാജ്യത്തെ എല്ലാ മത സമുദായങ്ങൾക്കും ഒരേ നിയമം. നിലവിൽ വിവാഹത്തിനും വിവാഹമോചനത്തിനും സ്വത്തവകാശത്തിനും അടക്കം വിവിധ മതങ്ങളിൽ വ്യത്യസ്ത നിയമങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |