ന്യൂഡൽഹി: ഡേറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നതു വരെ ഇന്ത്യയിൽ സ്വകാര്യതാ നയം മരവിപ്പിക്കുകയാണെന്ന് വാട്‌സ് ആപ്പ് ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്വകാര്യതാ നയം ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്നും നയങ്ങൾക്ക് വിധേയരാകാത്തതിന്റെ പേരിൽ സേവനങ്ങൾ തടയുകയില്ലെന്നും വാട്‌സ് ആപ്പിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ വാട്‌സ് ആപ്പിന്റെ പ്രവർത്തനങ്ങളിൽ മറ്റൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തില്ല. അതേസമയം, സമയാസമയങ്ങളിൽ അപ്‌ഡേറ്റുകളെക്കുറിച്ച് ഉപയോക്താക്കളെ അറിയിച്ചുകൊണ്ടിരിക്കും. ഇന്ത്യയിൽ ഡേറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നതുവരെ ഇത് തുടരുമെന്നും വാട്‌സ് ആപ്പ് പിന്നീട് പ്രസ്താവനയിലും വ്യക്തമാക്കി.
സ്വകാര്യതാ നയത്തെക്കുറിച്ച് കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ (സി.സി.ഐ) അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജി ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് തള്ളിക്കളഞ്ഞിരുന്നു. ഇതു ചോദ്യം ചെയ്ത് വാട്‌സ് ആപ്പും ഫേസ്ബുക്കും നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാട്‌സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്.
ഫേസ്ബുക്കിനു വേണ്ടി ഹാജരായ മുകുൾ റോഹ്‌ത്തഗിയും ഇതേ വാദമാണ് ഉന്നയിച്ചത്. ഫെബ്രുവരിയിൽ സുരക്ഷാ നയം നടപ്പാക്കാനായിരുന്നു കമ്പനിയുടെ നീക്കം. വ്യാപക പ്രതിഷേധവും ആശങ്കയും ഉയർന്നതിനെത്തുടർന്ന് ഇത് ദീർഘിപ്പിക്കുകയായിരുന്നു. വാട്‌സ് ആപ്പ് സ്വകാര്യതയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും കേസ് നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |