ന്യൂഡൽഹി: മദ്യംവാങ്ങാൻ പണം നൽകാത്തതിന് സ്വന്തം അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ കറിവച്ച് തിന്ന മകന് വധശിക്ഷ വിധിച്ച് മഹാരാഷ്ട്രയിലെ കൊലാപ്പൂർ സെഷൻസ് കോടതി. കൊലാപ്പൂർ സ്വദേശി സുനിൽ രാമ കുച്ച്‌കൊരാവിയെയാണ് (35) മാതാവ് യെല്ലമ്മാ രാമ കുച്ച്‌കൊരാവിയെ (63) കൊലപ്പെടുത്തിയ കുറ്റത്തിന് മരണം വരെ തൂക്കിലേറ്റാൻ വിധിച്ചത്.
അപൂർവങ്ങളിൽ അപൂർവമായ സംഭവമെന്ന് നിരീക്ഷിച്ച അഡിഷണൽ സെഷൻസ് ജഡ്ജ് മഹേഷ് കൃഷ്ണാജി ജാതദ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം പ്രതിയെ മരണം വരെ തൂക്കലേറ്റാൻ വിധിക്കുകയായിരുന്നു. വധശിക്ഷ ശരിവയ്ക്കുന്നതിന് മുംബയ് ഹൈക്കോടതിയുടെ അനുമതിയും സെഷൻസ് കോടതി തേടി.
പ്രതിയ്ക്ക് 25,000 രൂപ പിഴയും വിധിച്ചു.
2017 ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊലാപ്പൂർ മകഡ്‌വാല വസ്ഹത്തിലെ വീട്ടിലെത്തിയ പ്രതി മാതാവിനോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. പണം നൽകാൻ യെല്ലമ്മ വിസമ്മതിച്ചതോടെ അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം വെട്ടിനുറുക്കി ഫ്രൈയിംഗ് പാനിൽ പൊരിച്ച് കഴിക്കുകയായിരുന്നു. മാംസം വറുക്കുന്ന ഗന്ധത്തിൽ സംശയം തോന്നിയ അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.
സാഹുപുരി പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറായ എസ്.എസ്.മോറെയാണ് കേസ് അന്വേഷിച്ചത്. 12 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. വീടിന് സമീപത്ത് നിന്നും ലഭിച്ച ശരീരഭാഗങ്ങളിൽ നിന്നും പ്രതിയുടെ ശരീരത്തിൽ നിന്നും പ്രധാനപ്പെട്ട എല്ലാ തെളിവുകളും ലഭിച്ചതായും പൊലീസ് കോടതിയെ ബോധിപ്പിച്ചു. കോലാപൂർ പൊലീസ് ഇൻസ്‌പെക്ടർ മൊറെയ്ക്കും സംഘത്തിനും മികച്ച അന്വേഷണത്തിന് പാരിതോഷികം പ്രഖ്യാപിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |