ന്യൂഡൽഹി:എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഇനി ആയുഷിന്റെ പരിധിയിൽ വരുന്ന ആയുർവേദം, യുനാനി, യോഗ, ഹോമിയോ, സിദ്ധ വൈദ്യം, സോവ റിഗ്പ (പരമ്പരാഗത ടിബറ്റൻ ചികിത്സാ രീതി) എന്നിവയിലും നിർബന്ധിത ഇന്റേൺഷിപ്പ് ചെയ്യണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. കംപൽസറി റൊട്ടേറ്റിംഗ് ഇന്റേൺഷിപ്പിനായി തയാറാക്കിയ കരട് മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം. മെഡിക്കൽ വിദ്യാർത്ഥികൾ ഇന്റേൺ ഷിപ്പ് ചെയ്യുന്ന മെഡിക്കൽ കോളേജിൽ ലഭ്യമായ പരമ്പരാഗത ഇന്ത്യൻ ചികിത്സാരീതികളിൽ ഏതെങ്കിലും ഒന്നിൽ ഒരാഴ്ച പരിശീലനം നേടണം.
എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പാണുള്ളത്. അതനുസരിച്ച് കമ്മ്യൂണിറ്റി മെഡിസിനിൽ രണ്ടു മാസം, ജനറൽ മെഡിസിനിൽ ഒന്നര മാസം, സൈക്യാട്രിയിൽ രണ്ട് ആഴ്ച, പീഡിയാട്രിക്‌സിൽ ഒരു മാസം, ജനറൽ സർജറി ഒന്നര മാസം, അനസ്‌തേഷ്യാളജി ആൻഡ് ക്രിട്ടിക്കൽ കെയറിൽ രണ്ട് ആഴ്ച, ഒബ്‌സ്‌ടെട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ ഒന്നര മാസം, ഓർത്തോ രണ്ടാഴ്ച, അത്യാഹിതം രണ്ട് ആഴ്ച, ഫോറൻസിക് മെഡിസിനിൽ ഒരാഴ്ച, ഡെർമറ്റോളജി, വെനറോളജി ആൻഡ് ലെപ്രോളജിയിൽ ഒരാഴ്ച, ഇ.എൻ.ടിയിൽ രണ്ട് ആഴ്ച, നേത്ര വിഭാഗത്തിൽ രണ്ട് ആഴ്ച, ലബോറട്ടറി സയൻസിൽ രണ്ട് ആഴ്ച, മൈക്രോ ബയോളജി രണ്ടാഴ്ച, ബ്രോഡ് സ്‌പെഷ്യാലിറ്റി ഗ്രൂപ്പിൽ രണ്ടാഴ്ച, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ ഒരാഴ്ച എന്നിങ്ങനെയാണ് മറ്റു പരിശീലന കാലാവധി. ഇതിന് പുറമേയാണ് ഒരാഴ്ച ആയുർവേദം, യുനാനി, യോഗ, ഹോമിയോ, സിദ്ധ ഏതെങ്കിലും ഒന്നിൽ ഒരാഴ്ചത്തെ പരിശീലനം നേടേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |