ന്യൂഡൽഹി: 'കാൾ റോക്ക്" എന്ന പേരിൽ പ്രശസ്തനായ കാൾ എഡ്വേർഡ് റൈസ് എന്ന ന്യൂസിലാൻഡ് യൂ ട്യൂബറെ ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തി. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത റോക്കിനെ വിസ നിബന്ധനകൾ ലംഘിച്ചുവെന്ന് കാണിച്ചാണ് 2022വരെ കരിമ്പട്ടികയിൽപ്പെടുത്തിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ടൂറിസ്റ്റ് വിസയിലെത്തിയ കാൾ ബിസിനസ് പ്രവർത്തനങ്ങളിലേർപ്പെട്ടുവെന്നാണ് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചത്. അതേസമയം സർക്കാർ നടപടിക്കെതിരെ ഡൽഹിയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ ഇയാളുടെ ഭാര്യ ഡൽഹി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് 269 ദിവസമായിട്ട് എനിക്കെന്റെ ഭാര്യയെ കാണാനാകാത്തത് എന്ന തലക്കെട്ടിൽ കാൾ വെള്ളിയാഴ്ച ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
വിവാഹം 2019ൽ
ഡൽഹി പിതാംപൂർ സ്വദേശിയായ മനീഷ മാലിക്കിനെയാണ് 2019 ഏപ്രിലിൽ ന്യൂസിലാൻഡുകാരനായ കാൾ വിവാഹം ചെയ്തത്. ശേഷം ഇന്ത്യൻ പൗരൻമാരുടെ ജീവിത പങ്കാളികൾക്കും കുട്ടികൾക്കും വേണ്ടി നൽകുന്ന എക്സ് 2 വിസ അദ്ദേഹം സ്വന്തമാക്കി. 180 ദിവസത്തിലൊരിക്കൽ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കണം അല്ലെങ്കിൽ ബന്ധപ്പെട്ട ഫോറിൻ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസുമായി ബന്ധപ്പെടണമെന്നാണ് ഈ വിസയുടെ നിബന്ധന.
വിസയ്ക്ക് 2024 വരെ പ്രാബല്യമുണ്ട്.
2019 നവംബറിലാണ് കാൾ അവസാനമായി ഇന്ത്യയിലെത്തിയത്. ഹിന്ദി പഠിക്കാനായി അദ്ദേഹം മസൂറിയിലെ ലാൻഡോർ സ്കൂൾ ഒഫ് ലാംഗ്വേജിൽ ചേർന്നിരുന്നുവെങ്കിലും 2020 മാർച്ചിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അവിടെ കുടുങ്ങിപ്പോയി.
ഇന്ത്യയിൽ പ്രവേശിച്ച് 180 ദിവസത്തോട് അടുത്തപ്പോൾ വിസ നീട്ടുന്നതിനായി ഫോറിൻ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും അപേക്ഷ തള്ളി. തുടർന്ന് ഓഫീസിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നൽകി. 2020 ഒക്ടോബറിൽ ദുബായിലേക്കും പാകിസ്ഥാനിലേക്കും പോകാനായി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനിടെ വിസ റദ്ദാക്കിയതായി അറിയുന്നത്. സർക്കാർ പ്ലാസ്മ ബാങ്കിലേക്ക് കഴിഞ്ഞ വർഷം പ്ലാസ്മ ദാനം ചെയ്തതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കാൾ റോക്കിനെ പ്രശംസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |