ലക്നൗ: യു.പിയിൽ വൻ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ട് ഭീകരരെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. ലക്നൗ സ്വദേശികളായ മിൻഹാജ് അഹമ്മദ്, നസിറുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് പ്രഷർ കുക്കർ ബോംബും ഏഴ് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളുടെ ശേഖരവും പിടിച്ചെടുത്തു.
ലക്നൗ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. ചാവേർ സ്‌ഫോടനവും പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം.അറസ്റ്റിലായവർ ഭീകരസംഘടനയായ അൽ ഖ്വയ്ദയുമായി ചേർന്ന് പ്രവർത്തിക്കുന്ന അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എ ജി എച്ച്) ഭീകരസംഘടനയില്‍ ഉൾപ്പെടുന്നവരാണെന്ന് യു.പി പൊലീസ് അഡിഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.
കക്കോരിയിലെ ദബ്ബാഗ പ്രദേശത്തെ ഒരു വീട്ടിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
ഭീകരർ സംസ്ഥാനത്തെ ഒരു എം.പി ഉൾപ്പെടെ ചില ബി.ജെ.പി നേതാക്കളെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം സമീപത്തുള്ള വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |