ഡെറാഡൂൺ: കൻവാർ യാത്ര വീണ്ടും കൊവിഡ് വ്യാപനത്തിന് കാരണമാവുമെന്ന ആശങ്കയുമായി വിദഗ്ദ്ധർ. കൻവാർ യാത്രക്ക് അനുമതി നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ്. കുംഭമേളയെ തുടർന്നുണ്ടായ വ്യാപനത്തേക്കാൾ വലിയ രോഗബാധ കൻവാർ യാത്രയെ തുടർന്നുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കുംഭമേളയിൽ പങ്കെടുത്തതിനേക്കാൾ ആളുകൾ കൻവാർ യാത്രക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് കോവിഡ് വ്യാപനം സംബന്ധിച്ച ആശങ്കക്ക് കാരണം.
ഏകദേശം രണ്ട് കോടി മുതൽ അഞ്ച് കോടി ആളുകൾ കൻവാർ യാത്രയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയെങ്കിലും പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ട സമയമാണിത്. എന്നാൽ, കൻവാർ യാത്രയുടെ സമയത്ത് ഇത് പാലിക്കുക പ്രയാസകരമായിരിക്കുമെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
രാജ്യം മൂന്നാം തരംഗത്തിന്റെ ഭീഷണിയിൽ നിൽക്കുമ്പോൾ കൻവാർ യാത്രക്ക് അനുമതി നൽകുന്നത് ശ്രദ്ധയോടെ മാത്രം വേണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെട്ടു.
നേരത്തെ ഉത്തരാഖണ്ഡ് സർക്കാർ കൻവാർ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൻവാർ യാത്രക്ക് അനുമതി നൽകുകയും തുടർ നടപടികൾ സ്വീകരിക്കാൻ ഉദ്യാഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |