ന്യൂഡൽഹി: അഫ്ഗാൻ സേനയും താലിബാൻ ഭീകരരും തമ്മിൽ യുദ്ധം രൂക്ഷമായതോടെ കാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ ഇന്ത്യക്കാരായ അൻപതോളം ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഇവരെ വ്യോമസേനാ വിമാനത്തിൽ ശനിയാഴ്ച വൈകിട്ട് ഡൽഹിയിൽ എത്തിച്ചു.
ഒഴിപ്പിക്കൽ താൽക്കാലികമാണെന്നും പ്രാദേശിക ജീവനക്കാർ തുടരുന്നതിനാൽ കോൺസുലേറ്റ് അടച്ചിട്ടില്ലെന്നും വിസ പ്രവർത്തനങ്ങൾ കാബൂളിലെ ഇന്ത്യൻ എംബസിയിലേക്ക് മാറ്റിയെന്നും ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. പാക് വ്യോമപാത ഒഴിവാക്കിയായിരുന്നു യാത്ര. കാണ്ഡഹാറിന്റെ പ്രാന്ത പ്രദേശങ്ങളിൽ കടുത്ത പോരാട്ടം നടക്കുകയാണ്. ഒട്ടേറെ പ്രദേശങ്ങൾ താലിബാൻ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഭീകരർ കാണ്ഡഹാറിലെ ഒരു ജയിൽ ആക്രമിച്ചിരുന്നു.ഇന്ത്യ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും അഫ്ഗാനിലെ ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രധാന സൈനിക കേന്ദ്രങ്ങളിൽ നിന്നെല്ലാം അമേരിക്കൻ സേന മടങ്ങിയതിന് പിന്നാലെ ആ പ്രദേശങ്ങൾ താലിബാൻ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ അധീനതയിലാണെന്നാണ് താലിബാന്റെ വാദം
വടക്കൻ അഫ്ഗാനിലുടനീളം നടന്ന ശക്തമായ ആക്രമണത്തിൽ ഇറാനും തുർക്ക്‌മെനിസ്ഥാനുമായുള്ള പ്രധാന അതിർത്തികൾ താലിബാൻ പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. പടിഞ്ഞാറ് ഇറാനിയൻ അതിർത്തി മുതൽ ചൈനയുടെ അതിർത്തി വരെയുള്ള രാജ്യത്തിന്റെ വടക്കൻ പ്രദേശം ഏതാണ്ട് മുഴുവനായും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഇറാൻ അതിർത്തിയിലെ ഇസ്ലാം ക്വാലയിലെ കസ്റ്റംസ് ഓഫീസിന് സമീപം അഫ്ഗാൻ പതാക താലിബാൻ അഴിച്ചുമാറ്റുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. താലിബാനെ ശക്തമായി തിരിച്ചടിക്കാൻ അഫ്ഗാൻ സൈന്യം ശ്രമിക്കുന്നുണ്ട്.
മെഡിക്കൽ ടൂറിസത്തിന് തിരിച്ചടി
കാണ്ഡഹാറിലെ ഇന്ത്യൻ കാര്യാലയം ഇന്ത്യയിലെ ആശുപത്രികളിൽ ചികിത്സയ്‌ക്കു വരുന്ന അഫ്ഗാൻ പൗരന്മാർക്ക് വിസ സേവനം നൽകുന്ന പ്രധാന കേന്ദ്രമായിരുന്നു. അവിടത്തെ പ്രവർത്തനങ്ങൾ തടസപ്പെടുന്നത് മെഡിക്കൽ ടൂറിസത്തിന് തിരിച്ചടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |