ന്യൂഡൽഹി: ദേശീയ ഗാനം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് കുറ്റകരമല്ലെന്ന് ജമ്മു കാശ്മീർ ഹൈക്കോടതി. 2018 സെപ്റ്റംബറിൽ ജമ്മുവിലെ കോളേജ് അദ്ധ്യാപകനായ തൗസീഫ് അഹമദ് ബട്ടിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിർണായക ഉത്തരവ്.
ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോളജിൽ നടന്ന ചടങ്ങിൽ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നില്ലെന്നതായിരുന്നു പരാതി. വിദ്യാർഥികളാണ് കോളജ് അധികൃതർക്ക് പരാതി നൽകിയത്. അധികൃതർ ഇത് പൊലീസിന് കൈമാറുകയായിരുന്നു.
ദേശീയഗാനത്തിന് എഴുന്നേറ്റു നിൽക്കാത്തത് 1971ലെ ദേശീയ ആദരവ് നിയമ പ്രകാരം കുറ്റകരമല്ലെന്ന് നിരീക്ഷിച്ചായിരുന്നു സിംഗിൽ ബെഞ്ച് ജസ്റ്റിസ് സഞ്ജീവ് കുമാറിന്റെ ഉത്തരവ്. ദേശീയഗാനം ആലപിക്കുന്നത് തടയുകയോ, ദേശീയഗാനം ആലപിക്കുന്ന വേളയിൽ അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താൽ മാത്രമേ കുറ്റകരമാകൂ എന്ന് ഉത്തരവിൽ പറയുന്നു. ആരോപണ വിധേയനായ വ്യക്തിയിൽ നിന്ന് അത്തരത്തിലൊരു നടപടി ഉണ്ടായിട്ടില്ല. ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നിൽക്കാതിരിക്കുന്നത് അടിസ്ഥാന കടമ നിറവേറ്റുന്നതിലെ വീഴ്ചയായി മാത്രമെ കാണാനാവൂ. അത് കുറ്റമാകില്ല.
ദേശീയഗാനത്തിന് എഴുന്നേറ്റ് നിൽക്കാത്തത് കുറ്റകരമാക്കി നിയമത്തിന്റെ മൂന്നാം സെക്ഷൻ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് 2019ൽ ബി.ജെ.പി. എം.പി. പർവേഷ് വർമ കൊണ്ടുവന്ന ബില്ലിനെ പരാമർശിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പരിപാടിയെക്കുറിച്ച് കോളേജിലെ ക്ലാർക്ക് അറിയിച്ചതിനെത്തുടർന്ന് ക്ലാസ് അവസാനിപ്പിച്ചുവെന്നും ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നുവെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |