ഗുവാഹത്തി: അസാമിലെ 'വീരപ്പൻ' എന്നറിയപ്പെടുന്ന യുണൈറ്റഡ് പീപ്പിൾസ് റെവലൂഷനറി ഫ്രണ്ടിന്റെ (യു.പി.ആർ.എഫ്) സ്വയം പ്രഖ്യാപിത തലവൻ മൻഗിൻ ഖൽഹൗ സ്വന്തം കൂട്ടാളികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. അസാമിലെ കർബി അങ്‌ലോങ് ജില്ലകളിലുള്ള തെക്കൻ കുന്നുകളിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് യു.പി.ആർ.എഫിന് നേതാവില്ലാതായി.
കാട്ടിലെ മരങ്ങൾ മുറിച്ച് തടി കടത്തിത്തുടങ്ങിയതോടെയാണ് ഇയാളെ 'അസാമിലെ വീരപ്പനെന്ന്" അറിയപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ ഒരു വർഷമായി നിരവധി മുതിർന്ന നേതാക്കളും മറ്റുള്ളവരും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും കീഴടങ്ങുകയും ചെയ്തതോടെ സംഘടനയുടെ ഏക മുതിർന്ന അംഗമായിരുന്നു ഖൽഹൗ. തുടർന്ന് മൻഗിൻ സ്വയം സംഘടനയുടെ തലവനായി പ്രഖ്യാപിക്കുകയായിരുന്നു.
കർബി അങ്‌ലോങ് ജില്ലയുടെ തലസ്ഥാനമായ ദിഫുവിൽ നിന്ന് 56 കിലോമീറ്റർ അകലെയുള്ള ബൊകാജൻ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഖെങ്പിബുങ് കുന്നിൻമുകളിൽ അനുയായികൾക്കിടയിൽ നടന്ന ആഭ്യന്തര കലഹം പരിഹരിക്കാനുള്ള ശ്രമത്തിനിടെ സംഘാംഗങ്ങൾ തമ്മിൽ കലാപം പൊട്ടിപ്പുറപ്പെടുകയും വെടിവയ്പിനിടയിൽ മൻഗിൻ കൊല്ലപ്പെടുകയുമായിരുന്നു.
മൃതദേഹത്തിൽ നിന്ന് നിരവധി വെടിയുണ്ടകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനായി ദിഫുവിലേക്ക് അയച്ചിരിക്കുകയാണ് മൃതദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |