ന്യൂഡൽഹി: ജൂലായ് 19ന് തുടങ്ങുന്ന പാർലിമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കോൺഗ്രസ് നിലവിലെ നേതാവായ ആധിർ രഞ്ജൻ ചൗധരിയെ മാറ്റി പുതിയ ആളെ നിയമിക്കുമെന്നാണ് റിപ്പോർട്ടെങ്കിലും ആരെ നിയമിക്കണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം തുടരുകയാണ്. ജൂലായ് 14ന് ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേതാവാക്കാൻ ഒരു വിഭാഗം ശ്രമിച്ചെങ്കിലും നടക്കില്ലെന്നാണ് സൂചന. ഇതോടെ തിരുവനന്തപുരം എം.പി ശശി തരൂരിനും മുൻ കേന്ദ്ര മന്ത്രിയും പഞ്ചാബിൽ നിന്നുള്ള എം.പിയുമായ മനീഷ് തിവാരിക്കും സാദ്ധ്യതയേറി. ഗൗരവ് ഗോഗോയ്, രവ്നീത് സിംഗ് ബിട്ടു, ഉത്തം കുമാർ റെഡ്ഡി തുടങ്ങിയവരുടെ പേരുകളും ലിസ്റ്റിലുണ്ട്.
നിലവിൽ ലോക്സഭാ നേതാവായ ആധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷനാണ്. ഇരട്ടപ്പദവി വഹിക്കുന്നതിനാൽ അദ്ദേഹത്തെ മാറ്റുമെന്നാണ് അഭ്യൂഹം. ബദ്ധവൈരിയായ ആധിറിനെ നീക്കി മമതാ ബാനർജിയെ തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കേൾക്കുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും വിജയം ആവർത്തിച്ച തൃണമൂൽ ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിച്ചു നിറുത്താൻ ശ്രമം നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |