ന്യൂഡൽഹി: കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റർ അക്കൗണ്ടിനൊപ്പമുള്ള 'ബ്ളൂ ടിക്ക്' അടയാളം ഒഴിവാക്കിയത് വിവാദമായി. മന്ത്രി അക്കൗണ്ടിലെ പേര് പരിഷ്കരിച്ചതു കൊണ്ടാണ് 'ബ്ളൂ ടിക്ക്' നഷ്‌ടമായതെന്ന് വിശദീകരിച്ച ട്വിറ്റർ പിന്നീടത് പുനഃസ്ഥാപിച്ചു.
രാജ്യസഭാ എം.പിയായിരിക്കെ രാജീവ് എം.പി എന്ന പേരിലാണ് അദ്ദേഹം ട്വിറ്റർ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കേന്ദ്രസഹമന്ത്രിയായി ചുമതയേറ്റ ശേഷം എം.പി എന്നത് ഗവർമെന്റ് ഓഫ് ഇന്ത്യ എന്നതിന്റെ ചുരുക്കമായ ജി.ഒ.ഐ എന്നു പരിഷ്കരിച്ചതാണ് പ്രശ്നമായത്. അക്കൗണ്ട് ഉടമയുടെ പേരു സൂചിപ്പിക്കുന്ന യൂസർനെയിമിൽ മാറ്റം വരുത്തിയാൽ ബ്ളൂ ടിക്ക് ഒഴിവാകുമെന്ന് ട്വിറ്റർ വിശദീകരിക്കുന്നു. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും ബ്ളൂ ടിക്ക് പുനഃസ്ഥാപിച്ചെന്നും ട്വിറ്റർ അറിയിച്ചു. പ്രശസ്തരുടെ അംഗീകൃത അക്കൗണ്ടുകൾക്ക് ട്വിറ്റർ നൽകുന്ന അടയാളമാണ് 'ബ്ളൂ ടിക്ക്'
അക്കൗണ്ട് ഉപയോഗിക്കാതിരുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരുടെ ബ്ളൂ ടിക്ക് മാർക്ക് ഒഴിവാക്കിയത് വിവാദമായതിനെ തുടർന്ന് പുനഃസ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |