ന്യൂഡൽഹി: ജാതിവെറിയുടെ പേരിൽ രാജസ്ഥാനിൽ മലയാളി യുവാവിനെ വെടിവച്ചു കൊന്നയാളുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. സഹോദരി മറ്റൊരു ജാതിയിൽപ്പെട്ട മലയാളി യുവാവിനെ വിവാഹം കഴിച്ചതിലുണ്ടായ ദുരഭിമാനമാണ് കൊലയിലേക്ക് നയിച്ചത്. പ്രതി മുകേഷ് ചൗധരിക്ക് രാജസ്ഥാൻ ഹൈക്കോടതി നൽകിയ ജാമ്യം ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അദ്ധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് റദ്ദാക്കുകയായിരുന്നു. മുകേഷ് ചൗധരി ജില്ലാ ജഡ്ജിക്ക് മുന്നിൽ കീഴടങ്ങണമെന്നും ഒരു വർഷത്തിനകം കേസിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
ജയ്‌പൂരിൽ സ്ഥിരതാമസക്കാരനായ മലയാളി യുവാവ് അമിത് നായരാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കൊന്ന സഹോദരന് ജാമ്യം ലഭിച്ചതിനെതിരെ മംമ്തയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഗർഭിണിയായ സ്വന്തം സഹോദരിയുടെ മുന്നിലിട്ടാണ് മുകേഷ് ചൗധരിയും കൂട്ടാളികളും അമിതിനെ വകവരുത്തിയത്.
പത്തനംതിട്ട അടൂർ മണ്ണടി സ്വദേശികളായ അമിത് നായരും കുടുംബവും വർഷങ്ങളായി ജയ്‌പൂരിലായിരുന്നു സ്ഥിരതാമസം. സിവിൽ എൻജിനീയറായിരുന്ന അമിത്തും അഭിഭാഷകയായ മംമത ചൗധരിയും 2015ൽ പ്രണയിച്ചു വിവാഹം കഴിച്ചു. മംമ്തയുടെ കുടുംബം അന്നേ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതിനാൽ കേരളത്തിൽ വച്ചായിരുന്നു വിവാഹം. പിന്നീട് മംമത ഗർഭിണിയായപ്പോൾ ഇവരുടെ കുടുംബം അടുപ്പം കാട്ടി തുടങ്ങി. 2017 മേയ് 17ന് ഇവരുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതാണ് മംമതയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്തും അടങ്ങുന്ന സംഘം. അതിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടയിൽ മുകേഷ് ചൗധരിക്കൊപ്പം എത്തിയയാൾ നാടൻ തോക്കുപയോഗിച്ച് അമിത്തിനെ വെടിവയ്ക്കുകയായിരുന്നു. നാലു തവണ വെടിയേറ്റ അമിത് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ജയ്‌പൂർ സ്വദേശിയായ രമാദേവിയും പരേതനായ സോമൻ പിള്ളയുമാണ് അമിതിന്റെ മാതാപിതാക്കൾ.
സംഭവത്തിൽ മംമ്തയുടെ മാതാപിതാക്കളായ ജീവൻ റാം ചൗധരിയും ഭാഗ്വാനി ദേവിയും അജ്ഞാതരായ ചിലർക്കൊപ്പം എത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. തന്റെയും മൂന്ന് വയസുള്ള കുട്ടിയുടെയും ഭർതൃമാതാവിന്റെയും ജീവന് നിലനിൽക്കുന്ന ഭീഷണി കണക്കിലെടുക്കാതെയാണ് ഹൈക്കോടതി മുകേഷ് ചൗധരിക്ക് ജാമ്യം അനുവദിച്ചത് എന്നു ചൂണ്ടിക്കാട്ടിയാണ് മംമത സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |