ന്യൂഡൽഹി: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് കൊവിഡ് മൂന്നാം തരംഗത്തെ വേഗത്തിൽ വിളിച്ചു വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി. ചില ജില്ലകളിൽ ഇപ്പോഴും കേസുകൾ ഉയർന്ന് നിൽക്കുന്നതിനാൽ മൈക്രോതലത്തിൽ കർശന പ്രതിരോധ നടപടികൾ തുടരേണ്ടതുണ്ടെന്നും നാഗാലാൻഡ്, ത്രിപുര, സിക്കിം, മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, അസാം മുഖ്യമന്ത്രിയുമാരുമായുള്ള വീഡിയോ കോൺഫറൻസ് യോഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് ഭീഷണി ഉയർന്നു നിൽക്കുന്ന കേരളം, മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി 16ന് സംവദിക്കും. മഹാമാരിയെ തുടർന്ന് ടൂറിസം മേഖലയിലും ബിസിനസിലും ആഘാതമുണ്ടായെന്നത് നേരാണ്. പക്ഷേ, അതിന്റെ പേരിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ മാസ്ക് ധരിക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയും തടിച്ചുകൂടുന്നത് അപകടമാണ്. ഇത് വൻതോതിൽ രോഗവ്യാപനത്തിന് വഴിതെളിക്കും.
മൂന്നാം തരംഗം വരുന്നതിന് മുമ്പ് ജനങ്ങൾക്ക് ആഘോഷിക്കാൻ അവസരം നൽകണമെന്ന വാദം അംഗീകരിക്കാനാകില്ല. മൂന്നാം തരംഗം സ്വയം വരികയല്ല. കൊവിഡ് പ്രോട്ടാേക്കോൾ പാലിക്കാത്ത നാം അതിന് വഴിയൊരുക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്കിനെതിരെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില ജില്ലകളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്. മൈക്രോതലത്തിൽ പ്രതിരോധം കർശനമാക്കേണ്ടതുണ്ട്.
ഇക്കാര്യത്തിൽ കഴിഞ്ഞ ഒന്നരവർഷത്തെ അനുഭവങ്ങളും മികച്ച ശീലങ്ങളും പിന്തുടരണം. വൈറസിന്റെ അതിവേഗത്തിലുള്ള ജനിതക മാറ്റത്തെക്കുറിച്ച് വിദഗ്ദ്ധർ പഠിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, പ്രതിരോധവും ചികിത്സയും നിർണായകമാണ്. കൊവിഡ് അനുസൃത പെരുമാറ്റശീലങ്ങൾക്ക് ഊന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |