ന്യൂഡൽഹി: മൃഗസംരക്ഷണ, ക്ഷീര മേഖലയുടെ പുരോഗതിക്കായുള്ള പ്രത്യേക പാക്കേജിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം നൽകി. പാക്കേജിന്റെ ഭാഗമായി മൃഗസംരക്ഷണമേഖലയിൽ 5 വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ വിഹിതമായ 9800 കോടി രൂപ അടക്കം 54,618 കോടിയുടെ നിക്ഷേപം നടത്തും.
സംസ്ഥാന സർക്കാരുകൾ, സംസ്ഥാന സഹകരണ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാഹ്യ ഫണ്ടിംഗ് ഏജൻസികൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.
മൃഗസംരക്ഷണ വകുപ്പിന് കീഴിലെ എല്ലാ പദ്ധതികളും രാഷ്‌ട്രീയ ഗോകുൽ മിഷൻ, ദേശീയ ക്ഷീര വികസന പദ്ധതി (എൻ.പി.ഡി.ഡി), ദേശീയ കന്നുകാലി ദൗത്യം (എൻ.എൽ.എം), കന്നുകാലി സെൻസസ്, ഇന്റഗ്രേറ്റഡ് സാമ്പിൾ സർവേ തുടങ്ങിയ വിഭാഗങ്ങളിലായി ലയിപ്പിച്ചാണ് പാക്കേജ് നടപ്പാക്കുക.
കന്നുകാലികളടക്കമുള്ള മൃഗങ്ങളുടെ രോഗനിയന്ത്രണവും അടിസ്ഥാന വികസനവും ലക്ഷ്യമിട്ട് കന്നുകാലി ആരോഗ്യ, രോഗനിയന്ത്രണ (എൽ.എച്ച്, ഡി.സി) പദ്ധതിയും പാക്കേജിന് കീഴിൽ ആവിഷ്കരിച്ചു.
മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എ.എച്ച്.ഐ.ഡി.എഫ്), ഡയറി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (ഡി.ഐ.ഡി.എഫ്) എന്നിവ ലയിപ്പിക്കും.
ക്ഷീര സഹകരണ സ്ഥാപനങ്ങൾക്കും കർഷക ഉത്പാദന സംഘടനകൾക്കും പിന്തുണ നൽകുന്നതിനുള്ള നിലവിലെ പദ്ധതിയും ഇതിലുൾപ്പെടുത്തി.
തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ വികസനവും സംരക്ഷവും ലക്ഷ്യമിട്ടാണ് രാഷ്‌ട്രീയ ഗോകുൽ മിഷൻ ആവിഷ്കരിച്ചത്. എൻ.പി.ഡി.ഡി പദ്ധതിവഴി 8900 പാൽ കൂളറുകൾ സ്ഥാപിക്കും. എട്ട് ലക്ഷത്തിലധികം പാൽ ഉൽപാദകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ദിവസം 20 ലക്ഷം ലിറ്റർ പാൽ അധികമായി സംഭരിക്കും. 4500 ഗ്രാമങ്ങളിൽ ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ ഏജൻസിയുടെ ധനസഹായത്തോടെ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |