ന്യൂഡൽഹി: ലോക്സഭാ നേതാവ് സ്ഥാനത്ത് നിന്ന് പശ്ചിമബംഗാളിൽ നിന്നുള്ള ആധിർ രഞ്ജൻ ചൗധരിയെ മാറ്റുന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. 19ന് തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ വിളിച്ച യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല. പുതിയ നേതാവിനെ നിയമിക്കണമോ എന്നത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനത്തിന് വിട്ടു.
പശ്ചിമബംഗാൾ അദ്ധ്യക്ഷനായ ആധിറിനെ ഒരാൾക്ക് ഒരു പദവി തത്വം ചൂണ്ടിക്കാട്ടി മാറ്റുമെന്നായിരുന്നു കേട്ടത്. എന്നാൽ പാർട്ടിയിൽ ഈ തത്വം പൂർണ തോതിൽ നടപ്പാക്കിയിട്ടില്ലാത്തതിനാൽ ആധിറിനെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഒരു വിഭാഗം നേതാക്കൾ വാദിച്ചു. തുടർന്നാണ് തീരുമാനം സോണിയയ്ക്ക് വിട്ടത്.
അതേസമയം വർഷകാല സമ്മേളനത്തിൽ അതിർത്തി വിഷയം, കർഷക സമരം, കൊവിഡ് നിയന്ത്രണത്തിലെ വീഴ്ചകൾ, കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള തൊഴിലില്ലായ്മ, റാഫേൽ അഴിമതി, ഇന്ധന വില വർദ്ധന തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാൻ ഇന്നലത്തെ യോഗത്തിൽ ധാരണയായി.
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രാജ്യസഭാ നേതാവ്
കേന്ദ്ര വാണിജ്യ, ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിലെ ബി.ജെ.പി നേതാവാകും. ഈ പദവി വഹിച്ച താവർ ചന്ദ് ഗെലോട്ട് കർണാടക ഗവർണർ ആയതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് നിയമനം. 2010മുതൽ രാജ്യസഭാംഗമായ പിയൂഷ് ഗോയൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിശ്വസ്തനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |