ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ കുറച്ചുകാലമായി പുകയുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നവ്ജ്യോത് സിംഗ് സിദ്ധുവിനെ പി.സി.സി പ്രസിഡന്റും രണ്ട്പേരെ വർക്കിംഗ് പ്രസിഡന്റുമാരുമായി നിയമിക്കാനുള്ള ഫോർമുല തയാറായതായി സൂചന. ക്യാപ്ടൻ അമരീന്ദർ സിംഗ് സർക്കാരിലും ഇതിന്റെ ഭാഗമായി അഴിച്ചുപണിയുണ്ടാകും.
സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയ നവ്ജ്യോത് സിംഗ് സിദ്ധുവിന് കാര്യമായ പദവി നൽകി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഡൽഹിയിൽ നടന്ന ചർച്ചകളിൽ ക്യാപ്ടൻ അമരീന്ദർ സിംഗിന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ അനുസരിക്കുമെന്ന് അമരീന്ദർ സിംഗ് പറഞ്ഞിരുന്നു. നവ്ജ്യോത് സിംഗ് സിദ്ധു പി.സി.സി അദ്ധ്യക്ഷനാകുന്നതിനൊപ്പം ഹിന്ദു ദളിത് നേതാക്കളെ വർക്കിംഗ് പ്രസിഡന്റാക്കാനും ആലോചനയുണ്ട്.
ഇതോടൊപ്പം സംസ്ഥാന മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാകും. മന്ത്രിമാരായ സുനിൽ ജക്കാർ, ചരൻജിത് ഛന്നി, ഗുർപ്രീത് കംഗാർ തുടങ്ങിയവരെ മാറ്റിയേക്കും. നിയമസഭാ സ്പീക്കർ റാണാ കെ.പി. സിംഗിനെ മന്ത്രിയാക്കാനും ആലോചനയുണ്ട്. ദളിത് നേതാവ് രാജ്കുമാർ വെർക്ക അടക്കം മൂന്ന് പുതിയ മന്ത്രിമാർ കൂടി വന്നേക്കും. പാർട്ടിയിലും സർക്കാരിലും ദളിത് പ്രാതിനിധ്യമില്ലെന്ന് ഹൈക്കമാൻഡ് നിയോഗിച്ച മൂന്നംഗ സമിതിയെ എം.എൽ.എമാർ അറിയിച്ചിരുന്നു.
മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലാണ് പ്രശ്നപരിഹാര ഫോർമുല തയാറാക്കുന്നത്. പാർട്ടിയിലെയും സർക്കാരിലെയും പ്രശ്നങ്ങൾ പരിഹരിച്ച് അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന് തയാറെടുക്കുകയാണ് ലക്ഷ്യം.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കോൺഗ്രസിലെത്തിയ മുൻ ക്രിക്കറ്റ് താരമായ നവ്ജ്യോത് സിംഗ് സിദ്ധുവും ക്യാപ്‌ടൻ അമരീന്ദർ സിംഗുമായി തുടക്കം മുതൽ ഭിന്നതയിലാണ്. ഉപമുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ച സിദ്ധു തനിക്ക് ലഭിച്ച മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |