ന്യൂഡൽഹി: വ്യാപാര കരാറുകളിൽ വാട്‌സാപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. 2016 ഡിസംബർ രണ്ടിലെ ഒരു കരാറുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
ഇക്കാലത്ത് വാട്‌സാപ്പ് സന്ദേശങ്ങൾ എങ്ങനെയാണ് തെളിവായി പരിഗണിക്കുകയെന്ന് കോടതി ആരാഞ്ഞു. ഈ ദിവസത്തെ വാട്‌സാപ്പ് സന്ദേശങ്ങളുടെ തെളിവ് മൂല്യം എന്താണ്. സാമൂഹിക മാദ്ധ്യമങ്ങളിൽ എന്തും സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിയുമെന്ന് കോടതി വ്യക്തമാക്കി.
സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും വിവിധ കമ്പനികളുടെ കൺസോർഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ് തർക്കം ഉടലെടുത്തത്. നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ടായിരുന്നു കരാർ. പിന്നീട് കൺസോർഷ്യത്തിലുൾപ്പെട്ട എ ടു സെഡ്, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി തർക്കമുണ്ടാവുകയും ഇത് കൊൽക്കത്ത കോടതിയുടെ പരിഗണനയ്ക്ക് എത്തുകയും ചെയ്തു.
എ ടു സെഡ് എന്ന സ്ഥാപനം 8.18 കോടി ലഭിച്ചുവെന്ന സമ്മതിക്കുന്ന വാട്‌സാപ്പ് മെസേജുണ്ടെന്ന് ക്വിപ്പോ കൊൽക്കത്ത ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ വാട്‌സാപ്പ് മെസേജ് വ്യാജമാണെന്നായിരുന്നു എ ടു സെഡിന്റെ വാദം. തുടർന്ന് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുകയായിരുന്നു. വാട്‌സാപ്പ് സന്ദേശങ്ങൾ തെളിവായി പരിഗണിച്ചിട്ടുള്ള മറ്റു സുപ്രധാന കേസുകളിൽ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം കാര്യമായി ബാധിക്കുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |