വിമർശനം അടിച്ചമർത്താൻ ആയുധമാക്കുന്നു
ന്യൂഡൽഹി: സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ 1870കളിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും രാജ്യത്ത് തുടരണോയെന്ന് കേന്ദ്രത്തോട് ആരാഞ്ഞ് സുപ്രീംകോടതി. വകുപ്പിന്റെ സാധുത ചോദ്യംചെയ്ത് റിട്ട. ആർമി ജനറൽ എസ്.ജി.വോംബത്കരേ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ ശ്രദ്ധേയ പരാമർശം. വിശദീകരണം ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ഋഷികേശ് എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസുമയച്ചു.
ചില സംസ്ഥാനങ്ങളോ രാഷ്ട്രീയ പാർട്ടികളോ വിമർശന ശബ്ദങ്ങൾ ഉയരാൻ ആഗ്രഹിക്കുന്നില്ല. അത്തരം വിമർശനങ്ങളെ നേരിടാൻ അവർ ഈ നിയമം തുടർച്ചയായി ആയുധമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധിയെയും ബാലഗംഗാധര തിലകനെയും പോലെയുള്ളവരെ നിശബ്ദരാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതും ഇതേ നിയമം ഉപയോഗിച്ചാണ്. ഈ നിയമം ഇപ്പോഴും രാജ്യത്തിന് ആവശ്യമുണ്ടോ?
കാലഹരണപ്പെട്ട പല നിയമങ്ങളും കേന്ദ്ര സർക്കാർ പിൻവലിച്ചു. എന്തുകൊണ്ട് ഈ നിയമത്തിന്റെ കാര്യം പരിശോധിച്ചില്ല? ഈ നിയമത്തിന്റെ ചരിത്രം പരിശോധിച്ചാൽ വ്യാപകമായ ദുരുപയോഗം മനസിലാക്കാം. ഒരു മരപ്പണിക്കാരന് ഫർണിച്ചർ പണിയാൻ മരം മുറിക്കുന്നതിന് വാൾ നൽകിയെന്ന് കരുതുക. ഒരു മരം മുറിക്കുന്നതിന് പകരം പ്രദേശത്തെ കാട് മുഴുവൻ അയാൾ വെട്ടിവെളിപ്പിക്കുന്നതിന് തുല്യമായ ഫലമാണ് ഈ നിയമവും ഉണ്ടാക്കുന്നത്.
നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തെയോ സർക്കാരിനെയോ കുറ്റപ്പെടുത്തുന്നില്ല. നിയമം നടപ്പാക്കുന്ന ഏജൻസികളാണ് ദുരുപയോഗം ചെയ്യുന്നത്. ഐ.ടി നിയമത്തിന്റെ റദ്ദാക്കിയ 66 എ വകുപ്പിന്റെ തന്നെ കാര്യം പരിശോധിച്ചാൽ നിയമം ഇല്ലാതായിട്ടും അത് ചുമത്തി നിരവധി കേസുകൾ എടുത്തിട്ടുണ്ട്. 124 എ നിയമത്തിന്റെ വ്യാപ്തി വളരെ വലുതാണ്. ഒരു പൊലീസ് ഓഫീസർ വിചാരിച്ചാൽ ചീട്ട് കളിച്ചതിന്റെ പേരിൽ പിടിക്കപ്പെടുന്നയാളുടെ മേൽ പോലും ഈ വകുപ്പ് ചുമത്താൻ കഴിയും.
വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്ത് എഡിറ്റേഴ്‌സ് ഗിൽഡ് ഉൾപ്പെടെ നൽകിയ ഹർജി വോംബത്കരേയുടെ ഹർജിക്കൊപ്പം ഉൾപ്പെടുത്താൻ കോടതി നിർദേശിച്ചു.
അതേസമയം, വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മണിപ്പൂരി മാദ്ധ്യമപ്രവർത്തകരുടെ കേസിൽ കക്ഷിചേരാൻ മുൻ ഐ.ടി മന്ത്രി അരുൺ ഷൂരി, എൻ.ജി.ഒ കോമൺ കോസ് തുടങ്ങിയവരും ഇന്നലെ അപേക്ഷ നൽകി. ഫൗണ്ടേഷൻ ഒഫ് മീഡിയ പ്രൊഫഷണൽസ്, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ശശികുമാർ എന്നിവർ കക്ഷിചേരാൻ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
വകുപ്പ് പിൻവലിക്കേണ്ടെന്ന് എ.ജി
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ് പിൻവലിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. നിയമം നടപ്പാക്കുന്നതിൽ ചില മാർഗനിർദേശങ്ങൾ ഉണ്ടായാൽ മതി. എങ്കിൽ അതിന്റെ നിയമപരമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |