ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമോ എന്നറിയാൻ അടുത്ത 125 ദിവസങ്ങൾ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇക്കാലയളവിൽ കൊവിഡിനെതിരെ സമൂഹത്തെ പ്രതിരോധ സജ്ജമാക്കുകയും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വേണം.
രാജ്യത്ത് മൂന്നാം തരംഗം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് നീതി ആയോഗിലെ ആരോഗ്യ പ്രതിനിധി ഡോ. വി.കെ. പോൾ പറഞ്ഞു. കാര്യങ്ങൾ വ്യക്തമാകാൻ അടുത്ത 125 ദിവസങ്ങൾ നിർണായകമാണ്. വാക്സിനേഷനും രോഗം ബാധിച്ചവരിലെ സ്വഭാവിക ആന്റിബോഡിയും വഴി സമൂഹത്തിന് മതിയായ കൂട്ട രോഗപ്രതിരോധ ശേഷി ലഭിച്ചെന്ന് ഉറപ്പില്ല. കൂട്ട പ്രതിരോധ ശേഷി വഴി രോഗവ്യാപനം പൂർണമായി തടയാൻ കഴിയില്ലെങ്കിലും പ്രായമായ ആളുകൾ അടക്കം എളുപ്പം രോഗം പിടിപെടാൻ സാദ്ധ്യതയുള്ളവരെ രക്ഷിക്കാനാകും.
ലോകത്ത് പല രാജ്യങ്ങളിലും കൊവിഡ് മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്ന് വി.കെ.പോൾ ചൂണ്ടിക്കാട്ടി. നമുക്ക് ഈ ഇടവേള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
ഈമാസത്തോടെ രാജ്യത്ത് 50 കോടി ഡോസ് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വി.കെ. പോൾ അറിയിച്ചു. കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകളുടെ 66 ഡോസുകൾക്ക് ഓർഡർ നൽകി. 22 കോടി ഡോസ് വാക്സിനുകൾ സ്വകാര്യമേഖലയ്ക്ക് നൽകും.
ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് രാജ്യത്ത് മാസ്ക് ഉപയോഗം 74ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കൊവിഡ് മാറി കാര്യങ്ങൾ സാധാരണ നിലയിൽ ആകുന്നതുവരെ മാസ്ക് ധരിക്കുന്നത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ രാജ്യത്ത് പുതിയതായി 38,949 കൊവിഡ് കേസുകളും 542 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 40,026 പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |