വയോജന സംരക്ഷണ ബില്ല് വീണ്ടും പാർലമെന്റിൽ
ന്യൂഡൽഹി: വൃദ്ധ മാതാപിതാക്കളെ പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന മക്കളെയും മരുമക്കളെയും മറ്റും ശിക്ഷിക്കാനുള്ള വയോജന സംരക്ഷണ ഭേദഗതി ബില്ല് തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. കുറ്റക്കാർക്ക് ആറു മാസം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് മെയിന്റനൻസ് ആൻഡ് വെൽഫയർ ഓഫ് പേരന്റ്‌സ് ആൻഡ് സീനിയർ സിറ്റിസൺസ് ബിൽ 2019.
ജീവനാംശത്തിന് പരിധിയില്ല
രക്ഷിതാക്കളുടെ ജീവനാംശത്തിന്റെ പതിനായിരം രൂപ പരിധി നീക്കി. ജീവനാംശം നൽകിയില്ലെങ്കിൽ ഒരു മാസം തടവോ ജീവനാംശം നൽകുന്നത് വരെ തടവോ ലഭിക്കും. ജീവനാംശം മാതാപിതാക്കളുടെ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, സുരക്ഷ എന്നിവ കൂടി ഉൾപ്പെടുന്നതാണ്. മാതാപിതാക്കളെ വൃദ്ധരെയും മർദ്ദിക്കുന്നതും മാനസിക വ്യഥയിലാക്കുന്നതും കുറ്റമാണ്. മാതാപിതാക്കളുടെ നിർവചനത്തിൽ സ്വന്തം അച്ഛൻ, അമ്മ, ദത്തെടുത്ത അച്ഛൻ, അമ്മ, ഭാര്യയുടെ പിതാവും മാതാവും ഭർത്താവിന്റെ പിതാവും മാതാവും, മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടുന്നു.
മക്കൾ, ദത്തെടുത്ത മകളുടെ ഭർത്താവ്, മകന്റെ ഭാര്യ, പേരക്കുട്ടികൾ എന്നിവരും കുറ്റക്കാരാകും.
2019 ഡിസംബർ 11ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. ബില്ലിൽ യാതൊരു അവ്യക്തതയും ഇല്ലെന്നാണ് കമ്മിറ്റി റിപ്പോർട്ട്.
വിളിപ്പുറത്ത് പരിഹാരം
80 കഴിഞ്ഞവർ ജീവനാംശത്തിനും തുണയ്ക്കും വേണ്ടി ട്രൈബ്യൂണലിൽ അപേക്ഷ നൽകിയാൽ 60 ദിവസത്തിനകം തീർപ്പുണ്ടാക്കണം.
എല്ലാ പൊലീസ് സ്‌റ്റേഷനിലും എസ്. ഐ റാങ്കിൽ കുറയാത്ത നോഡൽ ഓഫീസർ ഇവരുടെ പരാതികൾ നോക്കണം.
വയോജന ക്ഷേമത്തിന് എല്ലാ ജില്ലയിലും പൊലീസ് യൂണിറ്റ് വേണം. ഡി. എസ്.പിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ ചുമതല വഹിക്കണം.
സംസ്ഥാന സർക്കാർ ഒരു സാമൂഹ്യ ക്ഷേമ ഓഫീസറെയും ചുമതലപ്പെടുത്തണം.
വൃദ്ധസദനങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |