ന്യൂഡൽഹി :ഇരുപതിനായിരം കോടി രൂപയ്‌ക്ക് അമേരിക്കയിൽ നിന്ന് വാങ്ങുന്ന 24 അന്തർവാഹിനി നശീകരണ ഹെലികോപ്റ്ററുകളിൽ ആദ്യ രണ്ടെണ്ണം ഇന്ത്യക്ക് കൈമാറി. ബാക്കിയുള്ളവ വരും മാസങ്ങളിൽ കൈമാറും. ഇവ ഇന്ത്യൻ നാവികരെ അമേരിക്കയിൽ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നതിനാൽ അടുത്ത വർഷം മദ്ധ്യത്തോടെയേ ഇന്ത്യയിൽ എത്തൂ.
ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി നിർമ്മിക്കുന്ന, അന്തർവാഹിനി വേട്ടക്കാരൻ എന്നറിയപ്പെടുന്ന എം. എച്ച്. 60 റോമിയോ കോപ്ടറാണിത്. ശത്രുവിന്റെ അന്തർവാഹിനികളെ കണ്ടെത്തി തകർക്കുന്ന കോപ്റ്ററുകൾ ആദ്യമായാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
പഴക്കം ചെന്ന ബ്രിട്ടീഷ് സീ കിംഗ്, റഷ്യൻ കമോവ് ഹെലികോപ്ടറുകളുള്ള ഇന്ത്യൻ നേവിക്ക് എം.എച്ച് - 60 കരുത്ത് പകരും. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ചൈനയുടെ സാന്നിദ്ധ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് യു. എസ് കോപ്ടറുകൾ ഇന്ത്യ വാങ്ങുന്നത്.
അമേരിക്കയിലെ സാൻ ഡിയാഗോ നാവിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ യു. എസ് നേവൽ എയർ ഫോഴ്‌സ് വൈസ് അഡ്മിറൽ കെന്നത്ത് വിറ്റ്‌സെലും ഇന്ത്യൻ നാവിക സേനയുടെ വൈസ് അഡ്മിറൽ രവ്നീത് സിംഗും കോപ്റ്ററിന്റെ രേഖകൾ കൈമാറി. ഇന്ത്യൻ അംബാസഡർ തരൺജിത്ത് സിംഗ് സന്ധു പങ്കെടുത്തു.
ത്രിതല ആക്രമണം
ആകാശത്തും സമുദ്രത്തിനടിയിലും സമുദ്രോപരിതലത്തിലും നിരീക്ഷണത്തിനും ആക്രമണത്തിനും കഴിവ്. ശത്രുവിന്റെ കപ്പലുകളെയും തകർക്കും.
ലോകത്തെ ഏറ്റവും ആധുനിക വിവിധോദ്ദേശ്യ മാരിട്ടൈം കോപ്റ്റർ.
ആകാശത്തു നിന്ന് ഭൂമിയിലേക്ക് പ്രയോഗിക്കാവുന്ന ഹെൽഫയർ മിസൈലുകളും അന്തർവാഹിനികളെ തകർക്കുന്ന മാർക്ക് 54 ടോർപ്പിഡോകളും ഉൾപ്പെടെ ആധുനിക ആയുധ സന്നാഹങ്ങൾ.
ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം.
കടലിലെ രക്ഷാപ്രവർത്തനത്തിനും സഹായിക്കും.
നിലവിൽ അമേരിക്കൻ നിർമ്മിത പി. - 8ഐ പട്രോളിംഗ് വിമാനങ്ങളാണ് അന്തർവാഹിനികളെ കണ്ടെത്താൻ ഇന്ത്യ ഉപയോഗിക്കുന്നത്. ഇത് കരയിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
റോമിയോ കോപ്റ്റർ യുദ്ധക്കപ്പലുകളുടെ ഭാഗമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |